'പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് കടുത്ത ദ്രോഹം'; കെഎസ്‍യു പിന്തിരിയണമെന്ന് മന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത കെഎസ്‍യു വിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷാ സമയത്ത് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി പറഞ്ഞു. കെഎസ്‍യു തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നും ഇല്ലെങ്കിൽ കോൺഗ്രസ് ഇടപെട്ട് കെഎസ്‍യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തിൽനിന്ന് പിന്തിരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന ഈ സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും പോഷക സംഘടനകളും നടത്തുന്നത്. പ്ലസ് വണ്ണിന്റെയും പ്ലസ്ടുവിന്റെയും പൊതുപരീക്ഷകൾ നടക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. 4,69,341 കുട്ടികളാണ് ഈ പരീക്ഷയ്ക്കായി ചൊവ്വാഴ്ച സ്കൂളുകളിൽ എത്തുന്നത്. പ്രൈമറി, സെക്കൻഡറി സ്കൂൾ തല പരീക്ഷകളും നടക്കുന്നുണ്ട്. ഈ ഘട്ടത്തിൽ തെരുവുകൾ യുദ്ധക്കളമാക്കാനുള്ള ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാർ സിദ്ധാർഥിന്റെ കുടുംബത്തോടൊപ്പമാണെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ പിടികൂടി ഊർജിതമായ അന്വേഷണവും തെളിവെടുപ്പും അന്വേഷണ ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാനും അതുവഴി തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാനാകുമോ എന്നുമാണ് കോൺഗ്രസും പോഷക സംഘടനകളും നോക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു.

പരീക്ഷാസമയം കുട്ടികൾക്ക് ഏകാഗ്രത ഏറെ വേണ്ട സമയമാണ്. ഈ ഘട്ടത്തിൽ വിദ്യാലയങ്ങളിൽ കലുഷിത അന്തരീക്ഷം ഉണ്ടാക്കുന്നത് കേരള സമൂഹത്തോട് തന്നെ ചെയ്യുന്ന ക്രൂരതയാണ്. വിദ്യാർഥികൾക്ക് സ്വൈര്യമായി പരീക്ഷ എഴുതാനുള്ള അന്തരീക്ഷം ഉണ്ടാകണം. പോലീസ് സഹായത്തിന് പുറമേ പൊതുജനം വിദ്യാർഥികൾക്ക് സ്വൈര്യമായി പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കാൻ മുന്നിട്ടിറങ്ങണമെന്ന് അഭ്യർഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post