മഞ്ഞോ മഴയോ പ്രശ്നമല്ല; സായുധരായി സൈന്യത്തിന് ചൈനീസ് അതിർ‌ത്തിയിലേക്ക് എത്താം, സേലാ തുരങ്കത്തിലൂടെ



ന്യൂഡൽഹി: രാജ്യത്തിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് വർഷങ്ങളോളം പഴക്കമുണ്ട്. പലപ്പോഴും പ്രദേശത്തേക്ക് എത്താനുള്ള ബുദ്ധിമുട്ടുകളാണ് സൈന്യത്തിന് വെല്ലുവിളിയാകാറുള്ളത്. ഇതിനുള്ള പരിഹാരമായാണ് സെല ടണൽ ഇപ്പോൾ നിർമിച്ചിരിക്കുന്നത്. 697 കോടി രൂപ ചെലവിൽ നിർമിച്ചിരിക്കുന്ന തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അത് നാടിന് സമർപ്പിക്കും. ദൂരവും സമയവും കുറയ്ക്കുക എന്നതിനൊപ്പം രാജ്യത്തിന്റെ സുരക്ഷയ്ക്കും ഏറെ പ്രധാന്യമുള്ളതാണ് ഈ ടണൽ.

2022 ഡിസംബർ മാസത്തിൽ ഇന്തോ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായ തവാങ്ങിലേക്കുള്ള ഈ പാത 14,000 അടി ഉയരമുള്ള സെല ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. ചിലസമയങ്ങളിൽ ഇവിടെ കാലാവസ്ഥ -20 വരെ പോകാറുണ്ട്. അതായത്, ഡീസൽ പോലും ഉറച്ചുപോകുന്ന കാലാവസ്ഥ. മഞ്ഞുവീഴ്ച ശക്തമായാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതവും ദുർഘടം പിടിച്ചതാകും.

എന്നാൽ ഇപ്പോൾ, എതു കാലാവസ്ഥയ്ക്കും അനുയോജ്യമായ സേല തുരങ്കം പൂർത്തിയാകുന്നതോടെ, ഇന്ത്യൻ സൈന്യത്തിന് അസമിലെ ഗുവാഹത്തിക്കും തവാങ്ങിനും ഇടയിൽ വർഷം മുഴുവനും ഗതാഗതസാധ്യത ലഭിക്കും.

യഥാർത്ഥത്തിൽ രണ്ടോ അതിൽ അധികം തുരങ്കങ്ങൾ ചേർന്നതാണ് സെല ടണൽ. എസ്കേപ്പ് ടണൽ കൂടി ചേരുന്നതാണ് ഈ ടണൽ. ആദ്യത്തെ ടണൽ 980 മീറ്റർ നീളമുള്ള തുരങ്കം ഒറ്റ ട്യൂബ് ടണലിലും രണ്ടാമത്തെ 1,555 മീറ്റർ നീളമുള്ള തുരങ്കം ഇരട്ട ട്യൂബ് ടണലുകളാണ്.

13,116 അടി ഉയരത്തിൽ മലയിലൂടെ തുരന്നാണ് തുരങ്കങ്ങൾ നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ എൽഎസിയുടെ സാമിപ്യം കാരണം തന്ത്രപ്രധാനമാണ്. അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിലെ തവാങ്ങിനും ദിരാംഗിനും ഇടയിലുള്ള ദൂരം ഏകദേശം 12 കിലോമീറ്ററോളം കുറയ്ക്കാൻ ഈ തുരങ്കം സഹായിക്കും. അതായത് ഏകദേശം 90 മിനിറ്റ് സമയം ലാഭിക്കാൻ സാധിക്കും.

അതിന് പുറമെ, അസമിലെ തേസ്പുരിലേക്കും അരുണാചലിലെ തവാങ്ങിലും സ്ഥിതി ചെയ്യുന്ന നാല് സൈനിക കോർപസ് ആസ്ഥാനങ്ങൾ തമ്മിലുള്ള ദൂരവും ഒരു മണിക്കൂറോളം കുറയും. ബോംഡിലയ്ക്കും തവാങ്ങിനുമിടയിലുള്ള 171 കിലോമീറ്റർ ദൂരം വളരെ എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നുള്ള പ്രത്യേകതയുമുണ്ട്.

തുടർച്ചയായി മഞ്ഞുവീഴ്ചയും കനത്ത മഴയും കാരണം ബലിപാറ-ചരിദ്വാർ‌-തവാങ് റോഡ് ദീർഘകാലം അടച്ചിടേണ്ടി വരുന്നതിനാൽ സമീപത്ത് ഒരു തുരങ്കം ഏറെ ആവശ്യമുള്ളതായിരുന്നു. ഇത് കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ 2019 പദ്ധതിക്ക് തുടക്കം കുറിച്ചത്.

പിന്നീട്, കൊവിഡ് പ്രശ്നങ്ങൾ കാരണം നിർമാണം വൈകുകയായിരുന്നു. അതേസമയം, ഇതാദ്യമായല്ല ചൈനയുടെ ഭാഗത്ത് നിന്നും പ്രശ്നമുണ്ടായിരുന്നു. 1962-ൽ ചൈനീസ് സൈന്യം ഈ പ്രദേശത്ത് ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. അതേവർഷം, ഒക്ടോബർ 24-ന് തവാങ് നഗരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

തുരങ്കങ്ങളിൽ വെൻ്റിലേഷൻ സംവിധാനമടക്കം ഒരുക്കിയിട്ടുണ്ട്. ശക്തമായ ലൈറ്റിംഗ്, അഗ്നിശമന സംവിധാനങ്ങൾ എന്നിവയും ഈ ടണലിലുണ്ട്.. പ്രതിദിനം 3,000 കാറുകളും 2,000 ട്രക്കുകളും കടന്നുപോകാനുള്ള ശേഷി അതിനുണ്ട്.

Previous Post Next Post