രാജ്യത്ത് 3000 പിന്നിട്ട് കൊവിഡ് കേസുകൾ; ഏറ്റവുമധികം ആക്‌റ്റീവ് കേസുകൾ കേരളത്തിൽ





ന്യൂഡൽഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് കേസുകളിൽ വീണ്ടും വർധന. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3000 പിന്നിട്ടു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 3,395 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കേരളത്തിലാണ് ഏറ്റവുമധികം ആക്‌റ്റീവ് കേസുകൾ, 1336‌. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായ നാലുപേർ മരിച്ചതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കൊവിഡ് മരണങ്ങളിലൊന്ന് കേരളത്തിലാണ്. 59കാരനാണ് മരിച്ചത്. ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡൽഹിയിൽ എഴുപത്തിയൊന്നുകാരനും കർണാടകയിൽ അറുപത്തിമൂന്നുകാരനും യുപിയിൽ ഇരുപത്തിമൂന്നുകാരനും മരിച്ചു.

കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുള്ളത് മഹാരാഷ്ട്രയിലാണ്, 467. മൂന്നാമതുള്ള ഡൽഹിയിൽ രോഗികൾ 375. ഗുജറാത്തിൽ 223 പേർക്കും തമിഴ്നാട്ടിലും കർണാടകയിലും 148 പേർക്കും പശ്ചിമ ബംഗാളിൽ 116 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 22 പേർ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ. ഏഴ് പേർക്കാണ് മഹാരാഷ്ട്രയിൽ ജീവൻ നഷ്ടപ്പെട്ടത്. കേരളത്തിൽ അഞ്ചു പേരും ഡൽഹിയിൽ രണ്ടുപേരും മരിച്ചു.

കൊവിഡ് കേസുകൾ പൊടുന്നനെ ഉയരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ പരിശോധന വർധിച്ചതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് വിലയിരുത്തൽ.
Previous Post Next Post