ന‍്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത‍്യ ഓപ്പറേഷൻ സിന്ദൂറിലൂടെ ശക്തമായ തിരിച്ചടി നൽകിയതിനു പിന്നാലെ പാക്കിസ്ഥാൻ സൈന‍്യം അമൃത്സറിലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ ശ്രമിച്ചെന്ന് സ്ഥിരീകരിച്ച് കരസേനാ മേജർ ജനറൽ കാർത്തിക് സി. ശേഷാദ്രി.
എന്നാൽ പാക്കിസ്ഥാൻ അയച്ച മിസൈലുകളും ഡ്രോണുകളും ഇന്ത‍്യയുടെ പ്രതിരോധ സംവിധാനത്തിന്‍റെ സഹായത്തോടെ ഇന്ത‍്യ തകർത്തുവെന്ന് അദ്ദേഹം വ‍്യക്തമാക്കി.
'മേയ് 7,8 ദിവസങ്ങളിലായിരുന്നു പാക് ആക്രമണം നടത്താൻ ശ്രമിച്ചത്. നിയമാനുസൃതമായ ലക്ഷ‍്യങ്ങളൊന്നും പാക് സൈന‍്യത്തിന് ഇല്ല. സിവിലിയൻ കേന്ദ്രങ്ങൾ, മതകേന്ദ്രങ്ങൾ ഉൾപ്പെടെ അവർ ലക്ഷ‍്യം വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത് സുവർണ ക്ഷേത്രമായിരുന്നു. അതിനാൽ സുവർണ ക്ഷേത്രത്തിന് വ‍്യോമ പ്രതിരോധ സംവിധാനം ഒരുക്കുന്നതിനായി ആധുനിക വ‍്യോമ പ്രതിരോധ ഉപകരണങ്ങൾ സമാഹരിച്ചു. ആകാശ് മിസൈൽ സിസ്റ്റം, എൽ 70 എയർ ഡിഫൻസ് ഗൺസ് എന്നിവ ഉൾപ്പെടുന്ന വ‍്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍റെ ഡ്രോണുകളും മിസൈലുകളും തകർത്തത്.' അദ്ദേഹം പറഞ്ഞു.