സൗദിയില്‍ അടുത്ത വര്‍ഷം മുതല്‍ മദ്യം വാങ്ങാം, കുടിക്കാം; ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി വിപ്ലവ തീരുമാനം


മദ്യവില്‍പനയ്ക്കും ഉപഭോഗത്തിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ അടുത്ത വര്‍ഷം മുതല്‍ നീക്കാന്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 2034ല്‍ രാജ്യത്ത് നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായാണ് വിപ്ലവകരമായ ഈ മാറ്റം. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലാവും മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കുക.

1952-ല്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മക്കളില്‍ ഒരാള്‍ മദ്യപിച്ച് ഒരു ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നതിനു ശേഷമാണ് മദ്യനിരോധനം നടപ്പാക്കിയത്. 73 വര്‍ഷത്തിന് ശേഷം കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ (Mohammed Bin Salman) രാജാവിന്റെ ഉറച്ച തീരുമാനമാണ് ഈ പുതിയ നീക്കത്തിന് പിന്നില്‍. തുടക്കത്തില്‍ 600 സ്ഥലങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം കേന്ദ്രങ്ങളിലെ ക്ലബുകള്‍ എന്നിവിടങ്ങളിലാവും മദ്യവിതരണം നടത്തുക. ആദ്യഘട്ടത്തിൽ ബീയര്‍, വൈന്‍, സിഡര്‍ എന്നിവയുടെ വില്‍പനക്കാണ് അനുമതി നല്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുസ്‌ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു മാത്രമായി റിയാദില്‍ മദ്യവില്‍പനശാല തുറന്നിരുന്നു. മുസ്‌ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു ഡിപ്ലോമാറ്റിക് പാര്‍സല്‍ വഴി മദ്യം കൊണ്ടുവരാനും ഉപയോഗിക്കാനും ഉണ്ടായിരുന്ന അനുമതി ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് 2024 ജനുവരി മുതല്‍ സൗദി അറേബ്യ മദ്യ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുര്‍ന്ന് നയതന്ത്ര ബന്ധം വഷളാകാതിരിക്കാനാണ് വിദേശ എംബസികള്‍ സ്ഥിതി ചെയ്യുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ പുതിയ മദ്യവില്‍പ്പന കേന്ദ്രത്തിന് അനുമതി നല്‍കിയത്. ഇവിടെ നിന്നും ഡിപ്ലോമാറ്റുകള്‍ക്ക് നിയന്ത്രിത അളവില്‍ മദ്യം വാങ്ങാം.

ഇതിന് പുറമെ അയല്‍രാജ്യമായ ബഹറിനില്‍ മദ്യനിയന്ത്രണം ഒഴിവാക്കിയതിനെ തുടര്‍ന്ന് സൗദിയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ വഴി മദ്യകടത്ത് വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് മദ്യനിരോധനത്തില്‍ ഇളവ് വരുത്തുന്നത്. വളരെ മുമ്പ് തന്നെ യുഎഇയില്‍ മദ്യ വില്‍പ്പനയ്ക്കും ഉപഭോഗത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ഇസ്ലാമിക മൂല്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായ വിധത്തിലായിരിക്കും മദ്യ വില്‍പ്പന നടക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഇറക്കുമതി, ഉല്‍പ്പാദനം, കൈവശം വയ്ക്കല്‍, ഉപയോഗം തുടങ്ങിയവയ്ക്ക് കടുത്ത പിഴ ചുമത്തുന്ന രാജ്യമാണ് സൗദി അറേബ്യ. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷയും കനത്ത പിഴയും പരസ്യമായി ചാട്ടവാര്‍ അടിയും നാടുകടത്തലുമാണ് ശിക്ഷ.
أحدث أقدم