ഡൽഹിയിൽ പശുമാംസം വിറ്റുവെന്ന് ആരോപിച്ച് കടയുടമയ്ക്ക് ആൾക്കൂട്ടമർദ്ദനം. ഡൽഹി സർവകലാശാലയിലെ നോർത്ത് ക്യാംപസിന് അടുത്തുള്ള വിജയ്‌നഗർ പ്രദേശത്തെ കടയുടമയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു.സംഭവത്തിൽ മലയാളി വിദ്യാർത്ഥികൾക്കെതിരെയും ആൾക്കൂട്ടം പിന്നീട് തിരിഞ്ഞു.കടയിൽ മാംസം വാങ്ങാനെത്തിയ 15കാരനാണ് പൊലീസിൽ പരാതിപ്പെട്ടത്. വിഷയം പുറത്തറിഞ്ഞതോടെ വിവിധ സംഘടനകൾ കടയ്ക്ക് മുൻപിലേക്ക് പ്രതിഷേധവുമായി എത്തി. തുടർന്ന് കടയുടമയെ ക്രൂരമായി മർദിച്ചു. ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്. കടയിൽ നിന്നുള്ള മാംസത്തിന്റെ സാംപിൾ പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കടയുടമയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച വിദ്യാർത്ഥികളെയും ആൾകൂട്ടം മർദിച്ചതായി പരാതിയുണ്ട്. തുടർന്ന് പ്രദേശത്ത് താമസിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങൾ പരിശോധിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. സംഭവത്തിൽ എസ്എഫ്ഐ ഇടപെട്ടിട്ടുണ്ട്. കടയുടമയുടെയും വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും സുരക്ഷ സംബന്ധിച്ച് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ പറഞ്ഞു.