വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പ്രത്യേക പോക്സോ കോടതി


വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പ്രത്യേക പോക്സോ കോടതി. തണ്ണിത്തോട് കരിമാന്‍തോട് ആനക്കല്ലിങ്കല്‍ വീട്ടില്‍ ഡാനിയേലി (75) നെയാണ് ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തം തടവിന് പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമം പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 33 വര്‍ഷം അധിക കഠിന തടവും ആറര ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാല്‍ അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18 ന് ഉച്ചക്കാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അയല്‍വാസിയായ ആറു വയസുകാരിക്കൊപ്പം തന്റെ വീട്ടില്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു 10 വയസുകാരി. വീട്ടിലെ നിത്യസന്ദര്‍ശകനായ പ്രതി അതിക്രമിച്ചു കയറി അപ്പോള്‍ വീട്ടില്‍ കുട്ടികള്‍ തനിച്ചാണെന്ന് മനസ്സിലാക്കി ലൈംഗിക അതിക്രമത്തിന് വിധേയരാക്കുകയായിരുന്നു. 10 വയസുകാരിയോട് ഇയാള്‍ കുടിവെള്ളം ആവശ്യപ്പെട്ടു. അടുക്കളയില്‍ പോയി വെള്ളം എടുത്തു കൊണ്ടു വരുമ്പോള്‍ പ്രതി ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് കണ്ടത്.

വെള്ളം വാങ്ങി കുടിച്ച ശേഷം ഇയാള്‍ അതിക്രമത്തിനിരയാക്കിയ കുട്ടിയെ ആരെങ്കിലും വരുന്നുണ്ടോ എന്ന് വാതില്‍ക്കല്‍ പോയി നോക്കാന്‍ പറഞ്ഞു വിട്ട ശേഷം രണ്ടാമത്തെ കുട്ടിയെയും ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടികള്‍ പറഞ്ഞില്ല. എന്നാല്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ വന്ന വ്യത്യാസവും ഭാവമാറ്റവും കണ്ട് സ്‌കൂളിലെ സ്റ്റുഡന്റ് കൗണ്‍സില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ 10 വയസ്സുകാരി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
Previous Post Next Post