തിരുവനന്തപുരം: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി.
അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണ്. തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിന്‍റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിർത്തിയിലെ സംഭവവികാസങ്ങൾ മൂലം സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷിക പരിപാടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. വെടിനിർത്തൽ നിലവിൽ വന്നതിന്‍റെ പശ്ചാത്തലത്തിൽ വാർഷിക പരിപാടികൾ മേയ് 13 മുതൽ നേരത്തെ നിശ്ചയിച്ച പ്രകാരം തുടർന്നു നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.
ജില്ലാതല -സംസ്ഥാനതല യോഗങ്ങളും എന്‍റെ കേരളം പ്രദർശനവും മേഖലാ അവലോകന യോഗങ്ങളും മേയ് 13 മുതൽ നിശ്ചയിച്ച പ്രകാരം തന്നെ നടത്തും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റ് യോഗങ്ങളുടെ തീയതി പിന്നീട് അറിയിക്കും.