
തിരുവനന്തപുരം: പത്തു വയസുകാരിയെ ഭീഷണിപ്പെടുത്തി വായ പൊത്തിപ്പിടിച്ചു പീഡിപ്പിച്ച കേസിൽ പ്രതിക്ക് അറുപത്തിനാല് വർഷം കഠിന തടവും 30,000 രൂപ പിഴയും. കുട്ടിയുടെ ബന്ധു കൂടിയായ സുരേഷിനെതിരെ (45) തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ. രേഖയാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
2019 സെപ്റ്റംബർ 30ന് കുട്ടിയുടെ അച്ഛന്‍റെ സഹോദരൻ മരിച്ച ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൃതദേഹം സംസ്കരിച്ച ശേഷം വീടിന്‍റെ മുകൾഭാഗത്ത് ഇരുന്ന കുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ കൈ കൊണ്ട് വായ പൊത്തിപ്പിടിച്ചതിന് ശേഷമാണ് പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് പറഞ്ഞു ഭീഷണിപെടുത്തി. സംഭവത്തിന് ശേഷം പീഡിപ്പിച്ചെന്ന് പറയാതെ പ്രതി തന്നെ കെട്ടിപിടിച്ചുവെന്ന് വീട്ടിൽ ഉണ്ടായിരുന്ന അമ്മൂമ്മയോട് കുട്ടി പറഞ്ഞിരുന്നു. ഇതറിഞ്ഞ അമ്മൂമ്മ പ്രതിയെ അവിടെ വെച്ചു മർദിക്കുകയും ചെയ്തു.
ഒന്നര വർഷം കഴിഞ്ഞ് സ്കൂളിൽ കൗൺസിലിങ് നടത്തിയപ്പോഴാണ് കുട്ടി പീഡനത്തെ കുറിച്ച് പുറത്തു പറഞ്ഞത്. അടുത്ത ബന്ധു കൂടിയായ പ്രതി ചെയ്ത പ്രവൃത്തി ന്യായിക്കരിക്കാൻ പറ്റാത്തതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ കുട്ടികളെ പീഡിപ്പിക്കാനുള്ള പ്രവണത വർധിക്കുമെന്നും കോടതി പറഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ , അഡ്വക്കേറ്റ് നിവ്യ റോബിൻ എന്നിവർ ഹാജരായി.
പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും നാല് തൊണ്ടി മുതലും ഹാജരാക്കി. വലിയതുറ സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന ടി .ഗിരിലാൽ, ആർ പ്രകാശ് എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. വിചാരണ വേളയിൽ ഇരയായ കുട്ടിയുടെ അമ്മ പ്രതിയെ മർദിച്ചതിനും കോടതിയിലെത്തിയവർ സാക്ഷികളായി. അമ്മയെ കോടതി വിസ്തരിചതിന് ശേഷമായിരുന്നു സംഭവം. എന്‍റെ മോളെ നീ തൊടുവോടാ… എന്ന് പറഞ്ഞ് പക്കലുണ്ടായിരുന്നു മൊബൈൽ കൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ പ്രതിയെ സമീപത്തുണ്ടായിരുന്നവരാണ് എഴുന്നേൽപ്പിച്ചത്.