ഇല്ലാത്ത മോഷണക്കുറ്റത്തിന്‍റെ പേരിൽ അന്യായമായി കസ്റ്റഡിയിൽ വച്ച് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവം; പൊലീസിന് വീഴ്ച പറ്റിയിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദളിത് യുവതി ബിന്ദുവിനെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. സിഎം ഓഫീസിൽ ബിന്ദു പരാതിയുമായി എത്തിയപ്പോൾ പരിശോധിക്കാമെന്നാണ് അറിയിച്ചതെന്നും പരിശോധനക്കുള്ള താമസം മാത്രമേ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉണ്ടായിട്ടുള്ളു എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

ഇല്ലാത്ത മോഷണക്കുറ്റത്തിന്‍റെ പേരിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ബിന്ദുവിന് നേരിടേണ്ടിവന്നത് കൊടിയ പീഡനമായിരുന്നു പുറത്തുവന്ന വിവരം. ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച 23 ന് വൈകുന്നേരം 3ന് ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ട് വിട്ടയച്ചത് ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ്. കുടിക്കാന്‍ വെള്ളം പോലും നൽകാതെ 20 മണിക്കൂറോളം ക്രൂരമായ ചോദ്യംചെയ്യല്‍ നടന്നു.

മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. കസ്റ്റഡിയിലെടുക്കുമ്പോൾ ബന്ധുക്കളെ വിവരം അറിയിക്കണമെന്ന ചട്ടം പാലിക്കാതെ, ബിന്ദുവിനെ രാത്രി മുഴുവൻ സ്റ്റേഷനിൽ പാർപ്പിച്ചു. പിറ്റേന്ന് രാവിലെ മാല കിട്ടിയെന്ന് പരാതിക്കാരി അറിയിച്ചിട്ടും ബിന്ദുവിനെ വിട്ടയക്കാതെ, ഉച്ചയ്ക്ക് ഭർത്താവ് വന്നശേഷം മാത്രമാണ് ബിന്ദുവിനെ വിട്ടയച്ചതെന്നും യുവതി ആരോപിച്ചിരുന്നു.
أحدث أقدم