
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ. വോട്ട് കച്ചവടം എന്ന പതിവ് പല്ലവി ഉയർത്താൻ ഇടത് – വലതു മുന്നണികൾക്ക് അവസരം ഉണ്ടാക്കുകയാണ് സംസ്ഥാന ബിജെപിയെന്ന് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ പറഞ്ഞു. ബിജെപി മത്സരരംഗത്തില്ലെങ്കിൽ ഹിന്ദു മഹാസഭ സ്വന്തം സ്‌ഥാനാർഥിയെ നിർത്തുമെന്നാണ് സ്വാമി അറിയിച്ചത്.
ബിജെപി ആർക്കുവേണ്ടിയാണ് സ്ഥാനാർത്ഥിയെ നിർത്താതെ മാളത്തിൽ ഒളിക്കുന്നതെന്ന് വ്യക്തമല്ല. ഹിന്ദുവിന്റെ വോട്ട് വച്ച് കച്ചവടം ചെയ്യാൻ ആരെയും ഇനി ‘യഥാർത്ഥ ഹിന്ദുക്കൾ’ അനുവദിക്കില്ല. നിലമ്പൂരിൽ ബിജെപി ഉചിതമായ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ സനാതനികളുടെ അഭിമാനവും അന്തസ്സും സുരക്ഷയും ഉറപ്പുവരുത്താൻ അഖിൽ ഭാരത് ഹിന്ദു മഹാസഭ സ്‌ഥാനാർഥിയെ നിർത്തുമെന്നും ഏറ്റവും മികച്ച സ്‌ഥാനാർഥിയെ തന്നെ നിലമ്പൂരിൽ മത്സരത്തിനിരക്കുമെന്നും സ്വാമി ഭദ്രാനന്ദ അറിയിച്ചു.
എല്ലാ തെരഞ്ഞെടുപ്പിലും വിജയം നേടിയത് കൊണ്ടല്ല ഈ നാട്ടിൽ ഭാരതീയ ജനതാ പാർട്ടി ഇത്രയും നാളും തിരഞ്ഞെടുപ്പിനെ നേരിട്ടതും പടിപടിയായി വളരുന്നതും. മറിച്ച് ധർമ്മ ചിന്തകളുടെ ആശയം സമൂഹത്തിൽ പ്രചരിപ്പിക്കാനും പ്രവർത്തകർക്ക് ആവേശം നൽകാനുമാണ് പ്രധാനമായും തിരഞ്ഞെടുപ്പുകളെ ഉപയോഗിച്ചിട്ടുള്ളത്. ഇതുപോലും മനസ്സിലാക്കാൻ ശേഷിയില്ലാത്തവരാണോ ഇപ്പോൾ സംസ്ഥാന ബിജെപിക്ക് നേതൃത്വം നൽകുന്നതെന്ന് സ്വാമി ഭദ്രാനന്ദ ചോദിച്ചു.