ദേശീയ പാതയിലെ തകർച്ചക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വയലും നീരൊഴുക്കും ഇല്ലാതാക്കിയുള്ള നിർമ്മാണമാണ് തകർച്ചക്കുള്ള കാരണമെന്ന് ബിനോയ് വിശ്വം .ഇന്നലെയാണ് മലപ്പുറത്ത് ദേശീയ പാത തകർന്നത്. ഇതിനെതിരായാണ് ബിനോയ് വിശ്വം പ്രതികരിച്ചിരിക്കുന്നത്.
കേരളത്തിലെ വയലുകളും നീരാഴുക്കുകളും ഇല്ലാതാക്കിക്കൊണ്ട് ദേശീയപാത നിർമിക്കുന്ന നാഷണൽ ഹൈവേ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് മലപ്പുറം ജില്ലയിലെ റോഡുകൾ തകരാൻ കാരണമെന്ന് ബിനോയ് വിശ്വം വാർത്താകുറിപ്പിൽ പറഞ്ഞു. വർഷത്തിൽ പകുതിയോളം കാലം മഴപെയ്യുന്ന കേരളത്തിലെ കാലാവസ്ഥാപ്രത്യേകതകൾ പരിഗണിക്കാത്ത എൻ എച്ച് എ ഐ അധികാരികളും കോൺട്രാക്ടർമാരും ഈ കൊടിയ നാശത്തിന് ഉത്തരം പറയണം. ഹൈവേ വികസനം കേരളത്തിൽ അസാധ്യമെന്ന് പറഞ്ഞ് ഇട്ടേച്ച് പോയവരാണ് അവർ. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി മൂലമാണ് ആ നിലപാട് മാറ്റാൻ അവർ നിർബന്ധിതരായത്. ഇവിടുത്തെ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഹൈവേ പണിയേണ്ടത് എങ്ങനെയെന്ന് അറിയാനുള്ള എൻജിനീയറിങ് വൈദഗ്ധ്യം എൻഎച്ച്എഐയ്ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥ മേധാവികളുടെയും കരാറുകാരുടെയും ലാഭം മാത്രം നോക്കി ഹൈവേ പണിയുന്നവർക്ക് വയലുകളും നീരൊഴുക്കുകളും ജനജീവിതവും പ്രശ്നമായിരുന്നില്ല. അതിൻ്റെ വിലയാണ് ഇപ്പോൾ നാടും ജനങ്ങളും നൽകേണ്ടി വരുന്നത്. ഹൈവേ തകർച്ച മൂലം പ്രയാസം നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.