തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് ഛർദിച്ച വിദ്യാർഥിയെ രാത്രി 7 മണിക്ക് വഴിയിൽ ഇറക്കിവിട്ടതായി പരാതി. കോലിയക്കോട് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിയായ പെൺകുട്ടിക്കാണ് ദുരനുഭവമുണ്ടായത്.
വൈകിട്ട് ആറരയോടെ ബസിൽ കയറിയ പെൺകുട്ടി അൽപ സമയത്തിനു ശേഷം ഛർദിക്കുകയായിരുന്നു. തുടർന്ന് ബസിൽ ഛർദിക്കാനാവില്ലെന്ന് കണ്ടക്‌ടർ അറിയിക്കുകയും ബസ് നിർത്തി കുട്ടിയെ ഇറക്കി വിടുകയുമായിരുന്നു. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസിലാണ് സംഭവം.
കൈവശം പണമില്ലാതിരുന്ന പെൺകുട്ടി വിവരം വീട്ടിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ കടയിലേക്ക് ഗൂഗിൾ പേ ചെയ്ത് പണം വാങ്ങിയാണ് പെൺകുട്ടി വീട്ടിലെത്തിയത്. പിന്നാലെ പെൺകുട്ടിയും കുടുംബവും കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു.