ലഖ്നൗ: ഭൂസ്വത്ത് സ്വന്തമാക്കുന്നതിനായി 45 കാരനെ കൊന്ന കേസിൽ യുവതി അറസ്റ്റിൽ. ജബൽപുരിലാണ് സംഭവം. പദ്വാർ ജില്ലയിൽ നിന്നുള്ള ഇന്ദ്രകുമാർ തീവാരിയാണ് കൊല്ലപ്പെട്ടത്. പാർട് ടൈം അധ്യാപകനും കർഷകനുമായ ഇന്ദ്രകുമാർ ഗുരു അനിരുദ്ധാചാര്യ മഹാരാജുമായി സംസാരിക്കുന്ന വിഡിയോ അടുത്തയിടെ വൈറലായിരുന്നു. താൻ 18 ഏക്കർ ഭൂമിയുടെ ഉടമസ്ഥനാണ്. 45 വയസ്സായിട്ടും വിവാഹം കഴിഞ്ഞിട്ടില്ല. തന്‍റെ കാല ശേഷം സ്വത്തെല്ലാം ആർക്കു കൈമാറുമെന്ന് അറിയില്ല. ഇക്കാര്യത്തിൽ ഗുരുവിന്‍റെ ഉപദേശം വേണമെന്നായിരുന്നു ഇന്ദ്രകുമാർ വിഡിയോയിൽ പറഞ്ഞത്. വിഡിയോ വൈറലായതിനു പിന്നാലെയാണ് ഇന്ദ്രകുമാറിന്‍റെ കൊന്ന് സ്വത്ത് സ്വന്തമാക്കാനുള്ള ആസൂത്രണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ജൂൺ 6ന് കാണാതായ ഇന്ദ്രകുമാറിന്‍റെ മൃതദേഹം കഴുത്തിൽ കുത്തേറ്റ നിലയിൽ ഖുശിനഗറിലെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്.
ഖുശി തീവാരി എന്ന വ്യാജപ്പേരിൽ ഇന്ദ്രകുമാറുമായി പരിചയം സ്ഥാപിച്ച സാഹിബ ബാനുവും സംഘവുമാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഖുശിനഗർ പൊലീസ് സൂപ്രണ്ടന്‍റ് സന്തോഷ് കുമാർ പറയുന്നു. ഖുശിയെ വിവാഹം കഴിക്കാനായാണ് ഇന്ദ്ര കുമാർ ഖുശിനഗറിലെത്തിയത്.
വാഗ്ദാനം ചെയ്തതു പ്രകാരം ഗൊരഖ്പുരിൽ വച്ച് ഇരുവരും വിവാഹിതരായി. പിന്നീട് സാഹിബ തന്‍റെ കൂട്ടാളികളെ വിളിച്ചു വരുത്തി ഇന്ദ്രകുമാറിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ദ്രകുമാർ കൈയിൽ കരുതിയിരുന്ന പണവും ആഭരണങ്ങളും ഇവർ കവർന്നു. സാഹിബയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈയിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിട്ടുണ്ട്.