Logo
ന്യൂഡൽഹി: ജിഎസ്ടി ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യവസായിയുടെ 32 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ 2 പേർ കൂടി അറസ്റ്റിൽ. ബാഗ്പത് സ്വദേശികളായ മോഹിത് കുമാർ, ഗൗരവ് (ശുഭം) എന്നിവരാണ് പിടിയിലായത്. നേരത്തെ ഗാസിയാബാദ് നിവാസികളായ അമർജീത് സിങ്, ഗുൽഷൻ മീണ, രവി കുമാർ എന്നിവർ അറസ്റ്റിലായിരുന്നു.
കേന്ദ്ര ഗവൺമെന്‍റ് സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങളായിരുന്നു പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. പണം എത്തിക്കുന്നതിനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാനിപ്പത്ത് ആസ്ഥാനമായുള്ള വ്യാപാരിയായ ലളിത് ജെയിനിന് വേണ്ടി മീററ്റിൽ നിന്ന് പണം കൊണ്ടുവരികയായിരുന്ന അനിൽ നർവാൾ എന്ന യുവാവിനെ ഷംലിയിൽ വച്ച് പ്രതികൾ തടഞ്ഞ നിർത്തി പണം കൈക്കലാക്കുകയായിരുന്നു.
കവർച്ച അന്വേഷിക്കാൻ 4 പൊലീസ് സംഘങ്ങളെ രൂപീകരിച്ചിരുന്നതായി എസ്പി രാം സേവക് ഗൗതം പറഞ്ഞു. ഉത്തർപ്രദേശിലും ഹരിയാനയിലുമായി 500-ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു വാഹനം, വ്യാജ നമ്പർ പ്ലേറ്റ്, തോക്ക്, ഇരയുടെ ആധാർ കാർഡ് എന്നിവയും കണ്ടെടുത്തു. ശേഷിക്കുന്ന 4 പ്രതികളെ തിരിച്ചറിഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാനും മോഷ്ടിച്ച പണത്തിന്‍റെ ബാക്കി ഭാഗം വീണ്ടെടുക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എസ്പി ഗൗതം പറഞ്ഞു.