ഗുവാഹത്തി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ സാരമായി ബാധിച്ച് കാലവർഷം. വിവിധ പ്രദേശങ്ങളിലായി വിവിധ വിനോദ സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ സിക്കിമിലെ ലാചുംഗിൽ കുടുങ്ങിയ 1678 വിനോദ സഞ്ചാരികളെ രക്ഷിച്ചു. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചതായാണ് വിവരം.
മേയ് 29 ന് ഉണ്ടായ കനത്ത മഴയെ തുടർന്നാണ് വിനോദ സഞ്ചാരികൾ ലാചുംഗിൽ കുടുങ്ങിയത്. ഇനിയും സിക്കിമിന്‍റെ പലഭാഗങ്ങളിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. മാത്രമല്ല അസമിലും അരുണാചൽ പ്രദേശിലുമെല്ലാം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അതേസമയം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 33 ആയി. കഴിഞ്ഞ അഞ്ചുദിവസമായി അതിതീവ്ര മഴയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 5 ലക്ഷത്തോളം ആളുകളെയാണ് മഴക്കെടുതി ബാധിച്ചത്. മിക്ക സംസ്ഥാനങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. 10,000ത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.