
ഗുവാഹത്തി: അഗർത്തലയിലെ ഇന്ദ്രനഗർ പ്രദേശത്ത് നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം ഐസ്ക്രീം ഫ്രീസറിൽ ട്രോളി ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ 6 പേർ അറസ്റ്റിൽ. അഗർത്തല സ്വദേശിയായ ഷരിഫുൾ ഇസ്ലാം (24) ആണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. യുവാവിന്‍റെ മരണത്തിൽ പെൺസുഹൃത്തിന്‍റെ ബന്ധുക്കളായ ഡോ. ദിബാകർ സാഹ (28), ഇയാളുടെ മാതാപിതാക്കളായ ദീപക് സാഹ (52), ദേബിക സാഹ (48), സുഹൃത്തുക്കളായ ജയ്ദീപ് ദാസ് (20), നബനിത ദാസ് (25), അനിമേഷ് യാദവ് (21) എന്നിവരെയാണ് അഗർത്തല സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
ത്രിപുരയിലെ ധലായി ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട ഷെരീഫുൾ, ചന്ദ്രപുർ സ്വദേശിനിയായ 20 കാരിയായ യുവതിയായി പ്രണയത്തിലായിരുന്നു. ഇതേ യുവതിയുടെ ബന്ധുവായ ഡാ. ദിബാകർ സാഹയ്ക്കും പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. അടുത്തിടെയാണ് പെൺകുട്ടിയുടെ പിതാവ് മരിക്കുന്നത്. ഇതിനിടെ വീട്ടിലെത്തിയ ദിബാകർ, പെൺകുട്ടിയ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. എന്നാൽ പെൺകുട്ടി അതിനെ എതിർത്തു. ഷെരീഫുളിനോടുള്ള ഇഷ്ടം കാരണമാണ് തന്‍റെ പ്രണയാഭ്യർഥന സ്വീകരിക്കാത്തതെന്ന് ഇയാൾ വിശ്വസിച്ചു. ഷരീഫുൾ ജീവിച്ചിരിക്കുന്നേടത്തോളം കാലം തന്‍റെ ആഗ്രഹം നടക്കില്ലെന്ന് മനസിലാക്കിയതോടെ ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് ജൂൺ 8ന് രാത്രി കാമുകായ ഷരിഫുളിനെ പ്രതി ദിബാകർ വീട്ടിലേക്കു വിളിച്ചുവരുത്തി. സുഹൃത്തുക്കളായ മറ്റ് പ്രതികളുടെ സഹായത്തോടെ യുവാവിന്‍റെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഒരു ട്രോളി ബാഗിലാക്കി സൂക്ഷിച്ചു. തൊട്ടടുത്ത ദിവസം ഇയാൾ തന്‍റെ മാതാപിതാക്കളെ അഗർത്തലയിലേക്ക് വിളിച്ചുവരുത്തി. ഇവരുടെ കാറിൽ തന്‍റെ നാടായ ഗണ്ഡചേരയിലേക്ക് മൃതദേഹം കൊണ്ടുപോയി. പിന്നാലെ മൃതദേഹം അവരുടെ കടയിലെ ഐസ്‌ക്രീം ഫ്രീസറിൽ ഒളിപ്പിക്കുകയായിരുന്നു.
എന്നാൽ ഇതിനിടെ, ഷരിഫുളിനെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികളിലേക്ക് എത്തുന്നത്. "ദിവസങ്ങൾ നീണ്ട തീവ്രമായ അന്വേഷണത്തിന് ശേഷമാണ് കേസിൽ വഴിത്തിരിവു ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 6 പ്രതികളെയും അറസ്റ്റ് ചെയ്യുകയും ബുധനാഴ്ച ഉച്ചയോടെ യുവാവിന്‍റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായ എല്ലാവരെയും വ്യാഴാഴ്ച (June 12) കോടതിയിൽ ഹാജരാക്കും. ത്രികോണ പ്രണയമാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണയായത്"- എന്ന് വെസ്റ്റ് ത്രിപുരയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ കിരൺ കുമാർ കെ പറഞ്ഞു.