കോഴിക്കോട്: മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള പൊലീസുകാർക്കെതിരേ ഉടന്‍ ലുക്കൗട്ട് സർക്കുലർ ഇറക്കും. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുക. മൂന്നാമത്തെ പ്രതിയായ ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി അമനീഷിനെതിരേയും ലുക്കൗട്ട് സർക്കുലർ വരും.
അനാശാസ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാർ പൊലീസ് ഉദ്യോഗസ്ഥരാണെന്നും കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രമാണെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മൂന്ന് പേരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സസ്പെൻഷൻ ഉത്തരവിന് പിന്നാലെയാണ് രണ്ട് പൊലീസുദ്യോഗസ്ഥരും ഒളിവിൽ പോയത്.
മലാപറമ്പിലെ ഫ്ലാറ്റിൽ പൊലീസുകാരായ പ്രതികൾ പതിവായി എത്താറുണ്ടായിരുന്നു എന്നും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ വന്നിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് തെളിവു ലഭിച്ചു. ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.