ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്ന പ്രതിക്ക് ഒടുവില്‍ മാനസാന്തരം; ക്രിസ്തുമതം സ്വീകരിച്ചു; സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ഞെട്ടല്‍



 
ഓസ്‌ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനേയും രണ്ട് മക്കളേയും ചുട്ടുകൊന്ന കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ചെഞ്ചു ഹാന്‍സ്ദ (Chengu Hansdah) മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായി. ഒഡീഷയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകൻ ദയാശങ്കര്‍ മിശ്രയ്ക്ക് (Dayashankar Mishra) നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് ചെഞ്ചു ഹാന്‍സ്ദ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരുടെയെങ്കിലും പ്രേരണയിലോ സ്വാധീനത്തിലോ അല്ല താന്‍ ക്രിസ്തുമതം സ്വീകരിച്ചത്. മറിച്ച് തന്റെ മനസാക്ഷിയുടെ തീരുമാനപ്രകാരമാണ് ക്രിസ്ത്യാനിയായത് എന്ന് ചെഞ്ചു വ്യക്തമാക്കി. കുറ്റബോധത്താല്‍ നീറിക്കഴിഞ്ഞ താനിന്ന് മന:സമാധാനവും സന്തോഷവും അനുഭവിക്കുന്നു അയാള്‍ പറഞ്ഞു.

1999 ജനുവരി 22ന് അര്‍ദ്ധരാത്രിയാണ് വാഹനത്തില്‍ കിടന്നുറങ്ങിയ 58കാരനായ ഗ്രഹാം സ്റ്റെയിന്‍സിനേയും മക്കളായ 10 വയസുകാരൻ ഫിലിപ്പിനെയും ആറ് വയസുകാരൻ തിമോത്തിയെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടെരിച്ചത്. കിയോഞ്ച്ഹാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍, ദാരസിംഗ് എന്ന ഗുണ്ടയുടെ നേതൃത്വത്തില്‍ നടന്ന ഹീനകൃത്യം ഇന്ത്യയെ നടുക്കി. ഇയാൾക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കെടുത്ത പ്രതികളിലൊരാളായിരുന്നു അന്ന് 14 വയസുണ്ടായിരുന്ന ചെഞ്ചു ഹാന്‍സ്ദ. ഒമ്പത് വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ തടവിലായിരുന്നു. ഗോത്രവര്‍ഗ വിഭാഗത്തില്‍ പെട്ട ഇയാള്‍, ഗോ സംരക്ഷക സേനാ തലവനും ഗുണ്ടാ നേതാവുമായിരുന്ന ദാരാ സിംഗിന്റെ അടുത്ത അനുയായി ആയിരുന്നു.

“അറിവില്ലാത്ത കാലത്ത് സംഭവിച്ചു പോയതാണ്. നിര്‍ദ്ദോഷിയായ ആ വിദേശിയെയും മക്കളേയും കൊന്നതിന്റെ പശ്ചാത്താപത്താല്‍ ഞാന്‍ ഉരുകുകയായിരുന്നു. അടുത്ത ബന്ധുക്കളെയെല്ലാം നഷ്ടപ്പെട്ടു. ഭാര്യ മരിച്ചു. രണ്ട് സഹോദരിമാരും പെട്ടെന്ന് ലോകത്തോട് വിട പറഞ്ഞുപോയി. ഈ മരണങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. മനസുഖം തേടി പലയിടത്തും പോയി. എങ്ങുനിന്നും സമാധാനം കിട്ടിയില്ല. ഒടുക്കം രക്ഷതേടി ക്രിസ്തുവില്‍ അഭയം പ്രാപിച്ചു. ആരുമെന്നെ നിര്‍ബന്ധിച്ചിട്ടില്ല. ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ല. മനുഷ്യരെ ദ്രോഹിക്കുന്ന പണികളാണ് അതെല്ലാം. എന്റെ അന്തരാത്മാവിന്റെ പ്രേരണയാലാണ് ക്രിസ്തുവിന്റെ മാര്‍ഗത്തിലേക്ക് വന്നത്” -ഹാന്‍സ്ദ അഭിമുഖത്തില്‍ പറഞ്ഞു.

ഏതെങ്കിലും വൈദികന്റേയോ പാസ്റ്ററുടേയോ ഉപദേശത്തിലോ വാക്കുകളിലോ ആകൃഷ്ടനായിട്ടല്ല ചെഞ്ചു ഹാന്‍സ്ദ ക്രിസ്ത്യാനിയായി മാറിയതെന്ന് ഒഡീഷയിലെ വികാരിയായ ഫാദര്‍ അജയകുമാര്‍ സിംഗ് കാത്തലിക് കണക്ട് (Catholic connect) എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ചെഞ്ചുവിന്റെ ഗ്രാമത്തില്‍ നിരവധി പേര്‍ ക്രൈസ്തവ സഭകളില്‍ ചേര്‍ന്നിട്ടുണ്ട്. ഒഡീഷയിലെ ദലിത്- ഗോത്രവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ക്രിസ്ത്യാനികള്‍ വലിയ തോതില്‍ പീഡനം അനുഭവിക്കുന്നുണ്ട്. ബിജെപി അധികാരത്തില്‍ വന്നശേഷം ക്രൈസ്തവരെ വേട്ടയാടുന്നത് ഒരുപാട് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഫാ. അജയകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് മന്ത്രിയായിരുന്ന നാഗാര്‍ജുന പ്രധാന്‍ (Nagarjuna Pradhan) ഈയടുത്ത കാലത്ത് ക്രിസ്തുമതത്തിലേക്ക് ചേര്‍ന്നതും ഒഡീഷയില്‍ ചര്‍ച്ചാ വിഷയമാണ്. സംഘപരിവാര്‍ കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതാണ് ക്രിസ്തുമതത്തിലേക്കുള്ള ഈ പരിവര്‍ത്തനങ്ങൾ.
Previous Post Next Post