സ്ത്രീധന പീഡനത്തെ തുടർന്ന് നാല് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. പിങ്കി എന്ന യുവതി നാല് വയസുകാരനെ കൊന്ന് സ്വയം ജീവനൊടുക്കുകയായിരുന്നു.ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ ചൗഖതയിലാണ് ദാരുണ സംഭവം.പിങ്കിയുടെ ഭർത്താവ് രഞ്ജിത്ത് കുമാർ ജോലിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലാണ്. മകനും പിങ്കിയും ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം കുഞ്ഞുമായി ഉറങ്ങാൻ കയറിയ പിങ്കിയെയും മകനെയും ഏറെ വൈകിയ ശേഷവും മുറിക്ക് പുറത്തേക്ക് കാണാതായതോടെ ബന്ധുക്കൾ വാതിൽ തള്ളിത്തുറക്കുകയായിരുന്നു. കുഞ്ഞിനെ തറയിൽ ജീവനറ്റ നിലയിലും പിങ്കിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.ഭർതൃവീട്ടുകാർ പലപ്പോഴായി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുമായിരുന്നുവെന്ന് പിങ്കിയുടെ കുടുംബം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിന്റെ പേരിൽ പിങ്കിയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. രഞ്ജിത്ത് വീട്ടിൽ നിന്ന് മാറി നിൽക്കുന്നതുമായി ബന്ധപ്പെട്ടും തർക്കമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ പിങ്കിയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.