
മരണശേഷം സ്വന്തം അവയവങ്ങൾ ദാനം ചെയ്യുന്നതിനും അവയവദാനത്തിൻ്റെ പ്രചാരകനാകാനും സന്നദ്ധത അറിയിച്ച് നടൻ ജയറാം. മസ്തിഷ്ക മരണത്തെ തുടർന്നുളള അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ ഉയർന്ന് വരണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജയറാം അവയവദാനത്തിന് സമ്മതമെന്ന് അറിയിച്ചത്. ഭാര്യ പാർവതിക്ക് ഒപ്പമാണ് ജയറാം ചടങ്ങിനെത്തിയത്.
ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ച ഫാറ്റി ലിവർ ക്ലിനിക്കിൻ്റെ ഉദ്ഘാടന വേദിയിലായിരുന്നു നടന്റെ പ്രഖ്യാപനം. ചടങ്ങിൽ രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ.ജോൺസൺ വാഴപ്പിളളി അധ്യക്ഷത വഹിച്ചു. രോഗം മൂര്‍ച്ഛിക്കുമ്പോൾ ചികിത്സ തേടുന്ന പ്രവണത ഒഴിവാക്കാൻ ഫാറ്റി ലിവര്‍ ക്ലിനിക്കുകൾ സഹായകരമാകുമെന്ന് ഫാ.ജോൺസൺ വാഴപ്പിളളി പറഞ്ഞു.
രാജഗിരി സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റർസ്റ്റൈനൽ സയൻസ് ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ ഫാറ്റി ലിവർ ക്ലിനിക്കിന്റെ ആവശ്യകത വിശദീകരിച്ചു. തെറ്റായ ജീവിത ശൈലി, ഭക്ഷണ ക്രമം, മദ്യപാനം, വ്യായാമമില്ലായ്‌മ എന്നിവ കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കാൻ കാരണമാകുന്നുവെന്ന് ഡോ.ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞു.
ആഗോള ഫാറ്റി ലിവർ ദിനത്തിൽ നടന്ന പരിപാടിയിൽ കരളിന്റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. നടി പാർവതി ജയറാം, ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ.റോഷ് വർഗീസ് എന്നിവർ ചേർന്ന് പാക്കേജ് പുറത്തിറക്കി. ലിപിഡ് പ്രൊഫൈൽ, എൽഎഫ്ടി, ഷിയർവേവ് എലാസ്റ്റോഗ്രഫി തുടങ്ങിയ പരിശോധനകൾ ഉൾപ്പെടുന്ന ലിവർ പാക്കേജ് കുറഞ്ഞ ചെലവിൽ ചെയ്യാൻ കഴിയുമെന്ന് രാജഗിരി ആശുപത്രി അധികൃതർ അറിയിച്ചു.
രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ.ജിജി കുരുട്ടുകുളം, ഗ്യാസ്ട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അജിത് തരകൻ, കരൾരോഗ വിഭാഗത്തിലെ ഡോ.സിറിയക് അബി ഫിലിപ്സ്, ഡോ.ജോൺ മെനാച്ചേരി എന്നിവർ സംസാരിച്ചു. കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. ലിവർ പാക്കേജിനെ കുറിച്ച് കൂടുതൽ അറിയാൻ 7593030273 നമ്പറിൽ ബന്ധപ്പെടുക.