'അതിരുകള്‍ക്ക് അതീതം, സംഘര്‍ഷഭരിതമായ ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയും'; പ്രധാനമന്ത്രി





ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ ഒരു ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയുമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

'ആന്തരിക സമാധാനം ആഗോള നയമായി മാറുന്ന, മാനവികതയെ അടിസ്ഥാനമാക്കിയുള്ള രണ്ടാം പതിപ്പിന് ഈ യോഗ ദിനം അടയാളപ്പെടുത്തട്ടെ. ഇന്ന് ആഗോള സമാധാനത്തിന്റെ തുടക്കമാകട്ടെ. അതിരുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും പ്രായത്തിനും കഴിവിനും അതീതമായി യോഗ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ലോകത്തെ ഇത് ഒന്നിപ്പിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി യോഗ മാറിയിരിക്കുന്നു. സിഡ്നി ഓപ്പറ ഹൗസായാലും എവറസ്റ്റ് പര്‍വതമായാലും സമുദ്രത്തിന്റെ വിസ്തൃതിയായാലും യോഗ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് എന്നതാണ് സന്ദേശം.'- നരേന്ദ്ര മോദി പറഞ്ഞു.

ജൂണ്‍ 21 ന് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ ആഘോഷിക്കുന്ന 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം 'Yoga for One Earth, One Health' ആണ്. കോടിക്കണക്കിന് ആളുകള്‍ ഇന്ന് യോഗയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതായും മോദി പറഞ്ഞു. 'നമുക്ക് യോഗയെ ഒരു വിപ്ലവമാക്കി മാറ്റാം. സന്തുലിതാവസ്ഥയും ഐക്യവും കൈവരിക്കുന്നതിന് യോഗയിലൂടെ ഓരോ ദിവസവും ആരംഭിക്കുക,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ചടങ്ങില്‍ സംസാരിച്ചു. പ്രധാനമന്ത്രി മോദി യോഗയെ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ജനപ്രിയമാക്കിയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
أحدث أقدم