പലതരത്തിലുള്ള വ്യാജന്മാരെ നമ്മൾ മലയാളികൾ നേരിട്ടിട്ടുണ്ട്. ഏ ഐ സാങ്കേതികവിദ്യ വളർന്നതോടുകൂടെ അതിന്റെ ചുവടു പിടിച്ചും ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ട്.
എന്നാൽ, ഇലോൺ മസ്കിന്റെ പേര് പറഞ്ഞു പറ്റിക്കുന്ന വ്യാജനെ ആദ്യമായാണ് കാണുന്നത്. വെള്ളായണി സ്വദേശിനി ഡോക്ടർ ഗീതു സിദ്ധനാണ് ഇലോൺ മസ്കിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്.
താൻ ഇലോൺ മസ്ക് ആണെന്നും നിലവിൽ ആഫ്രിക്കയിൽ നിന്നാണ് സംസാരിക്കുന്നതെന്നുമാണ് ഗീതുവിന് ആദ്യം ലഭിക്കുന്ന സന്ദേശം’ഒറ്റനോട്ടത്തിൽ വ്യാജനാണെന്ന് തിരിച്ചറിഞ്ഞ ഗീതു ചാറ്റ് പിന്നെ മലയാളത്തിലാക്കി. ആദ്യഘട്ടത്തിൽ ഒഴിവാക്കി വിടാൻ ശ്രമിച്ചെങ്കിലും പിന്നീടങ്ങോട്ട് ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് മലയാള സന്ദേശങ്ങൾ വരാൻ തുടങ്ങി.
നീ എന്നെ വിശ്വസിക്കണം എന്റെ കയ്യിൽ നിനക്കായി ഒരു സമ്മാനം ഉണ്ട് അതിനോടൊപ്പം ഒരു ടെസ്ല കാറും അമ്പതിനായിരം ഡോളറും നിനക്ക് തരാമെന്നും വ്യാജൻ പറഞ്ഞു. ഓഫറുകൾ ഒന്നും വഴങ്ങാതായതോടെ പിന്നീടങ്ങോട്ട് ഭീഷണിയുടെ സ്വരമായി വ്യാജന്. നിന്നെ അറസ്റ്റ് ചെയ്യുമെന്നും ജയിലിൽ ആക്കും എന്നുമുള്ള സന്ദേശങ്ങൾ.
ഗീതു വളരെ സരസമായും തന്മയത്വത്തോടെയുമാണ് വ്യാജനെ കൈകാര്യം ചെയ്തത്.’ ധൃഷ്ടദ്യുമ്നൻ എന്ന പത്ത് പ്രാവശ്യം പറയാമെങ്കിൽ നിന്നെ കൂട്ടുകാരൻ ആക്കാം എന്നായിരുന്നു ഗീതുവിന്റെ ആദ്യത്തെ പണി. നീ എന്നോട് സംസാരിക്കാതെ ട്രെമ്പിനെ പോലുള്ള സമന്മാരോട് സംസാരിക്കാൻ ഗീതുവിന്റെ തഗ് റിപ്ലൈ. നിന്റെ സമയം ശരിയല്ലെന്നും നീ കാണിപ്പയ്യൂരിനെ കാണുന്നത് നന്നായിരിക്കും എന്നും തുടങ്ങി രസകരമായ മറുപടികൾ കൊടുത്തു വ്യാജനെ മിണ്ടാട്ടം മുട്ടിച്ചു. അവസാനം തട്ടിപ്പ് നടക്കാതായതോടെ വ്യാജൻ വാലും ചുരുട്ടി വാട്സ്ആപ്പ് ബ്ലോക്ക് ചെയ്ത് മുങ്ങുകയായിരുന്നു.