ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് സതീശന്‍ കൈകൊണ്ട തീരുമാനം നിലമ്പൂരില്‍ ഏറെ ഗുണം ചെയ്തുവെന്നാണ് മറ്റൊരു വിലയിരുത്തൽ. ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകളുടെ എണ്ണത്തിലുപരിയായി തെരഞ്ഞെടുപ്പിനെ വര്‍ഗ്ഗീയ ചർച്ചകളിലേക്ക് തിരിക്കുന്നതില്‍ അത് വിജയിച്ചു. അതോടെ ചര്‍ച്ചകളെല്ലാം രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്നും മണ്ഡലത്തിലെ വികസനത്തിൽ നിന്നും മാറി. പകരം സിപിഎമ്മിൻ്റെ പിഡിപി ബന്ധം, യുഡിഎഫിൻ്റെ ജമാ അത്തെ ബന്ധം എന്നതിലേക്ക് മാത്രം എല്ലാം ഒതുങ്ങി. ഇതിൻ്റെയെല്ലാം തുടർച്ചയിലാണ് സിപിഎമ്മിൻ്റെ പഴയ ആർഎസ്എസ് ബന്ധം എംവി ഗോവിന്ദൻ വിളിച്ചുപറഞ്ഞത്. ഇതിലൂടെ ന്യൂനപക്ഷ ഏകീകരണം സാദ്ധ്യമായി എന്നും യുഡിഎഫ് വിലയിരുത്തുന്നുണ്ട്.
അതുപോലെ അന്‍വറിനെ മുന്നണിയുമായി സഹകരിപ്പിക്കാതിരിക്കാന്‍ എടുത്ത ഉറച്ച തീരുമാനമാണ് വിജയത്തിന് വഴിവച്ചതെന്നും സതീശൻ പക്ഷത്തിന് ശക്തമായ അഭിപ്രായമുണ്ട്. തെറ്റിപ്പിരിഞ്ഞ് അന്‍വര്‍ ഒറ്റക്ക് മത്സരിച്ചതു കൊണ്ടാണ് യുഡിഎഫിന് ഇത്രയും വോട്ട് സമാഹരിക്കാനായത്. അല്ലെങ്കിൽ കോണ്‍ഗ്രസിനോടും യു.ഡി.എഫിനോടും എതിര്‍പ്പുള്ളവരുടെ വോട്ടുകള്‍ അന്‍വറിന് പകരം സി.പി.എമ്മിന് ലഭിക്കുമായിരുന്നു. അൻവർ മത്സരിച്ചപ്പോൾ അതെല്ലാം ആ പെട്ടിയിൽ കൃത്യമായി വീണു. മാത്രമല്ല, അന്‍വര്‍ മുന്‍പ് നടത്തിയ പ്രസ്താവനകളില്‍ കടുത്ത അമഷം കോണ്‍ഗ്രസില്‍ തന്നെയുണ്ടായിരുന്നു. അവരുടെ വോട്ടുകളും മാറിപ്പോകാമായിരുന്നു.
ഇതിനെല്ലാം പുറമെ, ഒപ്പം കൂട്ടി യു.ഡി.എഫുമായി സഹകരിപ്പിച്ചിരുന്നു എങ്കില്‍ ഈ വിജയത്തിൻ്റെ മൊത്തം ക്രെഡിറ്റ് അൻവർ കൊണ്ടുപോയേനെ. ഒറ്റക്ക് മത്സരിപ്പിക്കാൻ വഴിയുണ്ടാക്കിയത് കൊണ്ട്, സ്വാധീനം എത്രയെന്ന് കൃത്യമായി എല്ലാവർക്കും ബോധ്യമായി. ഒമ്പത് വർഷം എംഎൽഎ ആയിരുന്ന മണ്ഡലത്തിൽ നിന്നാണ് അൻവർ വെറും 20,000ത്തോളം വോട്ടുപിടിച്ചത് എന്ന വസ്തുതയാണ് സതീശൻ പക്ഷം ചൂണ്ടിക്കാട്ടുന്നത്. ഒറ്റക്ക് മത്സരിച്ച് ഈ വോട്ടുകൾ നേടിയത് മഹത്തായ കാര്യമാണെന്ന് കരുതുന്നവർ കോൺഗ്രസിൽ തന്നെയുണ്ട്. ഫലം പുറത്തുവന്ന ശേഷം കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ ആദ്യ പ്രതികരണം തന്നെ ഇത്തരത്തിൽ ആയിരുന്നു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ പാര്‍ട്ടിയിലും മുന്നണിയിലും കരുത്ത് തെളിയിച്ചുകഴിഞ്ഞ സതീശനെ ഇക്കാര്യത്തിലൊന്നും എതിര്‍ക്കാൻ തൽക്കാലം കോൺഗ്രസിൽ ആര്‍ക്കും കഴിയില്ല. അന്‍വറിന് പകരം കൂടുതല്‍ ഗുണം ചെയ്യുന്ന ഘടകകക്ഷികളിലേയ്ക്ക് തിരിയുന്നതിനാണ് ശ്രമം. ഇടതുമുന്നണിയില്‍ അസ്വസ്ഥരായ കക്ഷികൾക്ക് പുറമെ കേരള കോണ്‍ഗ്രസി(എം)നെക്കൂടി ഒപ്പം കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. നിലവില്‍ ശ്രേയാംസ്‌കുമാറിന്റെ പാര്‍ട്ടിയും എന്‍.സി.പിയിലെ ഒരു വിഭാഗവും ഇടതുമുന്നണിയില്‍ അതൃപ്തരാണ്. അവരെ പുറത്ത് എത്തിക്കാനുള്ള ശ്രമമായിരിക്കും ആദ്യം നടത്തുക.
അതുകഴിഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോൾ മാണി ഗ്രൂപ്പിനെ ഒപ്പം കൊണ്ടുവരാനാകുമെന്നും കരുതുന്നു. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയിലൂടെയും, എസ്.ഡി.പി.ഐ പോലുള്ള കക്ഷികളുമായുള്ള നീക്കുപോക്കിലൂടെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. അത്തരം നീക്കങ്ങൾ ഉണ്ടാക്കുന്നതോടെ തുടര്‍ഭരണം കിട്ടില്ലെന്ന് ബോദ്ധ്യം വന്നാല്‍ മാണി ഗ്രൂപ്പിന് മാറി ചിന്തിക്കേണ്ടി വരും. അല്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പെങ്കിലും ഉണ്ടാക്കാം. എന്തായാലും ഇന്നത്തെ മുന്നണിയിലൂടെ അധികാരം തിരിച്ചുപിടിക്കുക ബുദ്ധിമുട്ടാണെന്ന ബോധ്യത്തിൽ മുന്നണി വിപുലീകരിക്കാനുള്ള ശ്രമങ്ങളാകും ഇനി നടക്കുക