റിയാസ് എത്തിയതോടെ സ്വര്‍ണക്കടത്ത്, മകളെ കരുവാക്കി; മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളുടെ ചങ്ങലയില്‍'




മലപ്പുറം: താനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് വഞ്ചകനെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ (nilambur election)സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. മലപ്പുറം ജില്ലയെ മുഴുവന്‍ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അന്‍വര്‍ പറഞ്ഞു. മലപ്പുറം ജില്ലയെ അവഹേളിക്കാനാണ് ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. ഇക്കാര്യം മലയാള പത്രങ്ങളോട് പറയാതെ ഡല്‍ഹിയില്‍ പോയി പറഞ്ഞത് മുസ്ലീങ്ങളാണ് ദേശവിരുദ്ധ ശക്തിക്ക് പിന്നില്‍ എന്നുവരുത്തി തീര്‍ത്ത് ബിജെപിക്ക് ആയുധമുണ്ടാക്കിക്കൊടുക്കാനാണെന്ന് അന്‍വര്‍ പറഞ്ഞു.

സിഎഎ വിഷയത്തില്‍ മുഖ്യമന്ത്രി കേരളത്തെ വഞ്ചിച്ചു. കാര്‍ഷിക പ്രശ്‌നങ്ങളോട് മുഖംതിരിച്ച് കര്‍ഷകരോട് കൊടുംവഞ്ചന കാണിച്ചയാളാണ് മുഖ്യമന്ത്രി. വഖഫ് വിഷയത്തില്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു. വ്യാപാരികളെ വഞ്ചിച്ചു. ഓണ്‍ലൈന്‍ കച്ചവടം നിയന്ത്രിക്കാന്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി വ്യാപാരികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇടത്തരം കച്ചവടക്കാരെ മുഴുവന്‍ ഇല്ലാതാക്കി. വഞ്ചനയ്ക്ക് നേതൃത്വം നല്‍കുന്ന വഞ്ചകനായ മുഖ്യമന്ത്രിയായി പിണറായി ഇപ്പോഴും തുടരുകയാണ്. നിതാഖത്ത് വിഷയം വന്നപ്പോള്‍ പ്രവാസികളെ മുഴുവന്‍ വിളിച്ചുവരുത്തി. എന്നിട്ട് എന്തായി?. കോടികള്‍ മുടക്കി ലോകകേരള സഭ നടത്തിയിട്ട് നൂറ് രൂപ കൊണ്ടുവരാന്‍ കഴിഞ്ഞോ?. ഈ കേരളം ഉണ്ടാക്കിയത് പ്രവാസികളാണ്. അവരെ വഞ്ചിച്ചയാളാണ് മുഖ്യമന്ത്രിയെന്നും അന്‍വര്‍ പറഞ്ഞു.

ഷാജന്‍ സ്‌കറിയെ രക്ഷപ്പെടുത്താന്‍ കൂട്ടുനിന്നതോടെയാണ് താന്‍ അജിത് കുമാറിനെതിരെ രംഗത്തുവന്നത്. ഷാജനോട് തനിക്ക് വ്യക്തിപരമായ ഒരു പ്രശ്‌നവും ഇല്ല. അയാളുടെത് പണം ഉണ്ടാക്കുന്ന കച്ചവടമാണ്. ഒരുപായില്‍ കിടന്നുറങ്ങുന്നവരാണ് മലപ്പുറം ജില്ലയില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും. ഇവിടെ വര്‍ഗീയ ചിന്തയില്ല. മനുഷ്യനെ വിഭജിക്കുന്ന സമീപനം വന്നപ്പോഴാണ് മറുനാടന്‍ മലയാളിക്കെതിരെ രംഗത്തുവന്നത്. ഒളിവില്‍ പോയതിന് പിന്നാലെ അയാളെ കുറിച്ചുള്ള എല്ലാവിവരങ്ങളും അജിത്ത് കുമാറിനെ അറിയിച്ചിട്ടും രക്ഷപ്പെടാന്‍ അജിത് കുമാര്‍ സഹായമൊരുക്കി. ഈ വിവരം മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ പിന്നീടാണ് മുഖ്യമന്ത്രിയും ഈ കൂട്ടിന്റെ ഭാഗമാണെന്ന് മനസിലാക്കിയത്.

അജിത് കുമാറും പി ശശിയും ചതിക്കുമെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. പിതാവിനെ പോലെ വിശ്വസിച്ചാണ് അന്ന് മുഖ്യമന്ത്രിക്ക് കൂടെ നിന്നത്. മുഹമ്മദ് റിയാസ് വീട്ടില്‍ വന്നതുമുതലാണ് മുഖ്യമന്ത്രി കുഴിയില്‍ ചാടിയത്. മുഖ്യമന്ത്രി സ്വര്‍ണക്കടത്തിന്റെ ഭാഗമാണെന്ന് അന്നും ഇന്നും താന്‍ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മകളെ ഇതിനായി പി ശശി ദുരൂപയോഗം ചെയ്തു. ഇത് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തുന്നു. സ്വര്‍ണക്കച്ചവടം പൊടിപൊടിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് റിയാസ് ആ വിട്ടിലെത്തിയതുമുതലാണ്. അതോടെയാണ് മുഖ്യമന്ത്രിക്ക് കുടുംബനാഥനായി മാറേണ്ടിവന്നത്. കേന്ദ്ര ഏജന്‍സികള്‍ ഈ വിവരം കണ്ടെത്തിയതോടെ മുഖ്യമന്ത്രിയെ അവര്‍ വരച്ചവരയില്‍ നിര്‍ത്തി. മരുമകനെയും മകളെയും പൊക്കുമെന്നായതോടെ കേന്ദ്ര ഏജന്‍സികള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയി. അനങ്ങാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. എവിടേക്ക് തിരിഞ്ഞാലും മകള്‍ക്കെതിരായ കേസാണ്. ചില കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ കൈയും കാലും ചങ്ങലയ്ക്കിട്ടിരിക്കുകയാണ്. ഒരു ചെങ്കൊടിക്ക് പിന്നില്‍ ഒരു ആര്‍എസ്എസ് മുഖ്യമന്ത്രിയെ ഇരുത്താമെന്ന തീരുമാനമാണ് കേരളത്തില്‍ നടക്കുന്നത്. ഇക്കാര്യം ദൈവത്തെ സാക്ഷിയാക്കിയാണ് പറയുന്നത്. അതാണ് തൃശൂര്‍ പൂരത്തില്‍ കണ്ടത്. കമ്യൂണിസ്റ്റുകാരെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മകളെ സ്വര്‍ണക്കടത്ത് കേസില്‍ ആറ് മാസം ജയിലില്‍ ഇട്ടാല്‍ ഒന്നും സംഭവിക്കില്ലായിരുന്നു. പിഴയടച്ച് പുറത്ത് ഇറങ്ങാമായിരുന്നു. തന്റെ മകള്‍ അങ്ങനെ ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കൊണ്ടുപോകട്ടെയെന്ന് പറയാനുള്ള ത്രാണി പിണറായിക്കുണ്ടാകണമായിരുന്നു. അദ്ദേഹം വെറും അച്ഛനായി മാറി. മക്കള്‍ രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടുന്നതിന്റെ ദുരന്തമാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്നത്. വയനാട് പുനരധിവാസത്തില്‍ ദുരന്തബാധിതരെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




أحدث أقدم