
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് ടു വിദ‍്യാർഥിയെ ക്രൂരമായി മർദിച്ച് സഹപാഠികൾ. എഴുമറ്റൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ‍്യാർഥിയായ അഭിനവ് ബി. പിള്ള (17)യ്ക്കാണ് മർദനമേറ്റത്. സംഭവത്തിൽ തലയ്ക്ക് പിന്നിലും, മുഖത്തും, കണ്ണിനും പരുക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചത് ചോദ‍്യം ചെയ്തതിനാണ് ബ്ലെസൻ എന്ന വിദ‍്യാർഥിയടങ്ങുന്ന അഞ്ചംഗ സംഘം അഭിനവിനെ മർദിച്ചത്.
അഭിനവിനെ മർദിച്ചുവെന്ന് ആരോപിക്കുന്ന സഹപാഠികളായ വിദ‍്യാർഥികൾ പേന കൊണ്ട് യൂണിഫോമിൽ എഴുതുന്നതും വരയ്ക്കുന്നതും പതിവായിരുന്നുവെന്നും എന്നാൽ ഇത് ചോദ‍്യം ചെയ്തതിനാണ് എൽപി സ്കൂളിലെ സ്റ്റാഫ് റൂം പരിസരത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി മർദിച്ചതെന്നാണ് അഭിനവിന്‍റെ കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.
അഭിനവിന്‍റെ മാതാവാണ് പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ ആരോപണ വിധേയരായ വിദ‍്യാർഥികൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.