
ചിക്കൻ മാലിന്യശേഖരണത്തിനുള്ള ഫീസ് വർധിപ്പിച്ചതിനെതിരെ മലപ്പുറം ജില്ലയിൽ ചിക്കൻ കടകൾ അടച്ചിട്ട് അനിശ്ചതകാല സമരത്തിന് തുടക്കം. ജില്ലയിലെ ചില്ലറ ചിക്കൻ വ്യാപാരികളാണ് സമര രംഗത്തുള്ളത്. ആൾ കേരള റീജനൽ ചിക്കൻ മെർച്ചന്റ്‌സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് ചിക്കൻ വ്യാപാരി സമിതി, ചിക്കൻ വ്യാപാരി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമരം.
സൗജന്യമായി ചിക്കൻ മാലിന്യം സ്വീകരിച്ചിരുന്ന റെന്ററിംഗ് പ്ലാന്റുകാർ കഴിഞ്ഞ ഒമ്പത് മാസം മുമ്പേ മാലിന്യം ഇനി സൗജന്യമായി സ്വീകരിക്കാൻ കഴിയില്ലെന്നും ടിപ്പിംഗ് ഫീയായി 5 രൂപ നൽകണമെന്നും ആവശ്യപെട്ടിരുന്നു. ഇതിനെതിരെ ജില്ലാ കളക്ടർ ചെയർമാനായ ഡി എൽ എഫ് എം സി കമ്മറ്റിക്ക് കീഴിൽ സിംഗിൾ വിന്റോ സംവിധാനത്തിൽ മാലിന്യം ശേഖരിക്കുമെന്നും ഫീസായി കിലോക്ക് അഞ്ച് രൂപ നൽകാമെന്നും ധാരണയായതാണ്. ഈ ഉത്തരവ് ലംഘിച്ചാണ് കഴിഞ്ഞ 9 ദിവസമായി ഒരു മുന്നറിയിപ്പും കൂടാതെ പ്ലാന്റുകൾ അടച്ചിടുകയും റൻററിംഗ് പ്ലാന്റുകാരുടെ സ്റ്റേറ്റ് കമ്മറ്റിയുടെ പേരിൽ വേസ്റ്റിന് കിലോക്ക് 10 രൂപയാക്കി നോട്ടിസ് ഇറക്കുകയും മലപ്പുറം ജില്ലയിൽ 7 രൂപ പ്രകാരം വ്യാപാരികളിൽ നിന്നും നിർബന്ധിതമായി ടിപ്പിങ് ഫീ ഈടാക്കുകയും ചെയ്യുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു.