തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ കുട്ടികളെ ഏത്തമിടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് ക്ലാസിന് പുറത്തിറങ്ങിയ വിദ്യാർഥികളെയാണ് അധ്യാപിക ഏത്തമിടീച്ചത്.
മന്ത്രിയുടെ നിർദേശ പ്രകാരം വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്‌റ്റർ, ഡിഇഒ യ്ക്ക് നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററാണ് അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ പത്തിനാണ് സംഭവം നടന്നത്. സ്കൂളിൽ വൈകിട്ട് നടന്ന ദേശീയഗാനാലാപന സമയത്ത് വിദ്യാർഥികൾ ക്ലാസിൽ നിന്ന് പുറത്തിറങ്ങിയത്. തുടർന്ന് ഇവരെ അധ്യാപിക ക്ലാസിൽ കയറ്റുകയും ശിക്ഷാനടപടിയായി എത്തമിടീക്കുകയും ചെയ്തു.
ഒപ്പം കുട്ടികളെ പത്ത് മിനിറ്റോളം അധ്യാപിക ക്ലാസിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടികൾ വൈകിയതിനാൽ സ്കൂൾ ബസു പോയിരുന്നു. തുടർന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ എത്തിയാണ് വിദ്യാർഥികൾക്ക് വീട്ടിലേക്ക് പോകുവാനുളള ബസ് ചാർജ് അടക്കം നൽകിയത്. സംഭവം വിവാദമായതോടെ അധ്യാപിക മാപ്പ് പറയുകയും ചെയ്തിരുന്നു.