ഭരണമാറ്റ സാധ്യതകള്‍ മുന്നില്‍ കണ്ട് സഭകള്‍ക്ക് ചാഞ്ചാട്ടം; യുഡിഎഫ് അനുകൂല നിലപാടിലേക്ക് ഓര്‍ത്തഡോക്‌സ് വിഭാഗം




ഇടതു മുന്നണിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുഡിഎഫ് പക്ഷത്തേക്ക് ചായുന്നു. നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ സഭാ നേതൃത്വം നിയമസഭ മണ്ഡലത്തിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും രഹസ്യ നിര്‍ദ്ദേശം നല്‍കിയിരുന്നു. സഭയിലെ ഒരു ഉന്നതന്‍  സമ്മതിക്കുകയും ചെയ്തതായി റിപ്പോർട്ട് വന്നിരുന്നു 

നിലമ്പൂർ മണ്ഡലത്തിലെ അഞ്ച് ഓര്‍ത്തഡോക്‌സ് പളളികളികളിൽ ഉൾപ്പെട്ട വിശ്വാസികള്‍ക്കാണ് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. വരാനിരിക്കുന്ന പഞ്ചായത്ത് – നിയമസഭ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് അനുകൂലമായ നിലപാട് സഭ സ്വീകരിച്ചേക്കുമെന്ന സൂചനയും സഭാ നേതൃത്വം നൽകുന്നു.

മണ്ഡലത്തിലെ ചുങ്കത്തറ അടക്കമുള്ള പഞ്ചായത്തുകളിലെ ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികളില്‍ കുര്‍ബാന മധ്യേ നടന്ന പ്രസംഗങ്ങളില്‍ സഭയോടുള്ള സര്‍ക്കാരിൻ്റെ അവഗണനയെക്കുറിച്ച് ചില വൈദികര്‍ പരാമര്‍ശിച്ചിരുന്നു. പല രീതിയിലും സിപിഎമ്മിനെയും സര്‍ക്കാരിനെയും സഹായിച്ചിട്ടും സഭയ്ക്ക് തിരിച്ച് വേണ്ട സഹായങ്ങള്‍ ചെയ്തു തന്നില്ല എന്നായിരുന്നു വിമര്‍ശനം.

നൂറ്റാണ്ടിലധികമായി തുടരുന്ന യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ 2017ൽ സുപ്രീം കോടതി വിധി വന്നിട്ടും അത് നടപ്പാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം കാണിച്ചില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പരാതിയുണ്ട്. 2016ലും 2021ലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഇടത് മുന്നണിക്ക് അനുകൂലമായ പരസ്യ നിലപാടാണ് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചത്.

പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ എൽഡിഎഫിന് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ഈ പിന്തുണ സഹായിച്ചിരുന്നു. ഓര്‍ത്തഡോക്‌സ് തലവനായിരുന്ന ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 2016ലെ തിരഞ്ഞെടുപ്പിന് ശേഷം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം പറഞ്ഞത് കേരളം കൗതുകത്തോടെയാണ് കേട്ടത് – ‘ഞങ്ങള്‍ ഇതുവരെ അനാഥരായിരുന്നു, ഇപ്പോള്‍ സനാഥരായി’ എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ കോടതി വിധി പ്രകാരം യാക്കോബായ സഭയുടെ ഉടമസ്ഥതയിലുള്ള പള്ളികള്‍ പിടിച്ചെടുക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ എട്ട് വര്‍ഷമായി പിണറായി സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതാണ് ഓര്‍ത്തഡോക്‌സുകാരെ മാറ്റി ചിന്തിപ്പിക്കുന്നത്. ഈ ഘട്ടത്തിലാണ് യുഡിഎഫ് പക്ഷത്തേക്ക് നീങ്ങാന്‍ സഭ നീക്കം തുടങ്ങിയത്. പള്ളിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന വികാരമാണ് സഭയ്ക്കുള്ളില്‍ ഉയരുന്നത്.

സിപിഎമ്മിലും മുഖ്യമന്ത്രിയിലും സഭയ്ക്കുണ്ടായിരുന്ന വിശ്വാസം നഷ്ടമായി എന്നാണ് പുതിയ സാഹചര്യം വ്യക്തമാക്കുന്നത്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ പരസ്യ നിലപാട് സഭ സ്വീകരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അതോ താൽക്കാലികമായി വിലപേശലിന് കളമൊരുക്കുകയാണോ ഉദ്ദേശ്യം എന്നും കാത്തിരുന്ന് കാണേണ്ടി വരും
Previous Post Next Post