
കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുള്ള രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു. പൊലിസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് പ്രതി ചേർത്തത്. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
മലാപ്പറമ്പ് പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് ഗൗരവമുള്ള വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. രണ്ടു പൊലീസുകാർക്ക് നടത്തിപ്പുകാരി ബിന്ദുവുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.സാമ്പത്തിക ഇടപാടും മറ്റു ഇടപാടുകളും ഇവർക്കുള്ളതായാണ് വിവരം. നടത്തിപ്പുകാരുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തിരുന്നു. ഫോൺ റെക്കോർഡ് പരിശോധിക്കാനുള്ള നടപടിയും ആരംഭിച്ചിരുന്നു.
ഫോൺ പരിശോധിച്ചാൽ മാത്രമേ ഇനിയും എത്രപേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാവുകയുള്ളൂ. രണ്ടുദിവസം മുൻപാണ് അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി ബിന്ദു ,ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉൾപ്പെടെ 9 പേരെയായിരുന്നു അന്ന് അറസ്റ്റ് ചെയ്തിരുന്നത്. 2022 കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബിന്ദുവിന് സമാനമായ കേസ് ഉണ്ടായിരുന്നു.