
തൃശൂർ: തൃശൂരിൽ അതിശക്തമായ മഴയെ തുടർന്ന് ജല നിരപ്പ് ഉയരുന്നതിനാല്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. കൂടാതെ മൂന്നാമത്തെ ഷട്ടര്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നാല് ഷട്ടറുകള്‍ നാലിഞ്ച് വരെ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കാനുള്ള തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം എത്തിയത്.
ഷട്ടര്‍ തുറക്കുന്നതോടെ താഴെയുള്ള കരുവന്നൂര്‍ പുഴയിലും മണലിപ്പുഴയിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ പറയുന്നു. 30 സെന്റിമീറ്റര്‍ ഈ പുഴകളില്‍ ജലനിരപ്പുയരും. കരുവന്നൂര്‍ പുഴ നിലവില്‍ വലിയ ജലനിരപ്പില്‍ തന്നെയാണ് ഒഴുക്ക് തുടരുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് പുഴ വലിയ തോതില്‍ നിറഞ്ഞൊഴുകിയത്.
ഇന്നലെ പാലക്കാട് ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടർ തുറന്നിരുന്നു. സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിട്ടു. ജലനിരപ്പ് ക്രമാതീതമായി ഡാമുകളില്ലെല്ലാം ഉയരുകയാണ്. ഷട്ടറുകൾ തുറക്കുന്നതിനാൽ കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിരുന്നു.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.70 അടിയിൽ എത്തി. തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ടെങ്കിലും പ്രദേശത്തെ കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. ജൂൺ മാസത്തിലെ റൂൾ കർവ് പ്രകാരം136 അടി ആയാൽ ഷട്ടറുകൾ തുറക്കും എന്ന് തമിഴ്നാട് അറിയിച്ചിരിക്കുന്നതിനാൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട് എന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.