മനാമ :മേഖലയിൽ പ്രതിസന്ധികളിൽ ആശങ്കയിൽ അയവ് വന്നതിനെ തുടർന്ന് ബഹ്റൈനിലെ പൊതു മേഖലകളുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ പഴയതു പോലെ തുടരുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.
അടിയന്തരമായി പുറപ്പെടുവിച്ചിരുന്ന സർക്കാർ സ്ഥാപനങ്ങളിലെയും മന്ത്രാലയങ്ങളിലെയും ജോലിക്കാർക്കുള്ള ‘വർക്ക് അറ്റ് ഹോം’ നിർദേശം പിൻവലിച്ചതായും എല്ലാ സർക്കാർ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും പഴയതു പോലെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. നടപടികളിൽ സഹകരിച്ച എല്ലാ ജനങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു.
ഏതൊരു അടിയന്തര സാഹചര്യത്തോടും ജനങ്ങൾ ഫലപ്രദമായി തന്നെ പ്രതികരിക്കുമെന്നതിനും നിർദേശങ്ങൾ കൃത്യമായി പാലിക്കുമെന്നും രാജ്യത്തെ താമസക്കാരായ എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുമെന്നും ഈ തീരുമാനങ്ങൾ വ്യക്തമാക്കിയതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികളുടെ വിവരങ്ങൾ അതത് സമയം നാഷനൽ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ് ഫോം അതിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ മൈഗവ് ആപ് വഴിയോ അറിയിക്കും. വ്യാജ പ്രചരണങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.