മഹാരാഷ്ട്രയും കർണാടകവും നടപ്പാക്കിയ അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരാൻ കമ്യൂണിസ്റ്റ് സർക്കാരിന് ഭയമോ… അതൃപ്തി അറിയിച്ച് ഹൈക്കോടതി



ആഭിചാരവും മന്ത്രവാദവും നിരോധിക്കാൻ നിയമം നിർമ്മിക്കില്ലെന്ന് കേരള സർക്കാർ. നിയമനിർമ്മാണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേരള യുക്തിവാദിസംഘമാണ് ഹർജി നൽകിയത്. ഇത്തരമൊരു നിയമനിർമാണം ആവശ്യമാണെന്ന റിപ്പോർട്ട് ജസ്റ്റിസ് കെ.ടി തോമസ് കമ്മിഷൻ 2019-ൽ സർക്കാരിന് നൽകിയിരുന്നു.

ഈ കമ്മിഷന്റെ ശുപാർശയും നടപ്പാക്കാൻ പറ്റില്ലെന്നാണ് സർക്കാർ തീരുമാനം. എന്നാൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം നൽകാൻ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.


നവോത്ഥാനം പ്രസ്ഥാനങ്ങൾ തഴച്ച് വളർന്ന കേരളത്തിൽ ഇപ്പോഴും ആഭിചാരത്തിനും മന്ത്രവാദത്തിനും എതിരായ നിയമ നിർമ്മാണം നടന്നിട്ടില്ല എന്നത് അപഹാസ്യമാണെന്ന് യുക്തിവാദിസംഘം അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിലും അപാകതകൾ നിലനിൽക്കുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിയമ നിർമ്മാണങ്ങൾ നടന്നിട്ടുള്ള സാഹചര്യത്തിൽ കേരളത്തിൻ്റെ നിലപാടിൽ വലിയ വിമർശങ്ങൾ ഉയരുമെന്ന് ഉറപ്പായി. മനുഷ്യത്വരഹിതമായ, മന്ത്രവാദ പരിപാടികൾ തടയാനുള്ള ബിൽ മഹാരാഷ്ട്ര സർക്കാർ 2013ൽ തന്നെ നടപ്പിലാക്കിയിരുന്നു. 2017ൽ കർണാടകയിലും അന്ധവിശ്വാസ നിരോധന നിയമം നിലവിൽ വന്നിട്ടുണ്ട്.

1954ൽ പാർലമെന്റ് പാസാക്കിയ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബ്ക്ഷനബിൾ അഡ്വൈർടൈസ്മെന്റ് ആക്റ്റ്- 1954) നിയമം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരസ്യങ്ങളും ഉൽപ്പന്നങ്ങളും കുറ്റകരമാക്കുന്നതാണ്. രോഗപ്രവചനം, അശാസ്ത്രീയ ചികിത്സ, വ്യാജ മരുന്നുകൾ തുടങ്ങിയവ ഈ നിയമത്തിന്റെ പരിധിയിൽ വരും. എന്നാൽ ഇന്നും മലയാള പത്രങ്ങളിലും മറ്റും മാന്ത്രിക ഏലസ്സുകളുടെയും രോഗശാന്തി ചികിത്സകളുടെയും ഭാഗ്യനക്ഷത്ര കല്ലുകളുടെയും പരസ്യങ്ങൾ നിർബാധം വരുന്നുണ്ട്.
ആഭിചാര- മന്ത്രവാദ നിരോധന നിയമം നിലവിൽ വന്നാൽ ആൾദൈവങ്ങളുടെ ബിസിനസിനെയും ദോഷകരമായി ബാധിക്കും. ദൈവാവതാരമായി സ്വയം പ്രഖ്യാപിക്കുകയും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സ്വാധീനം ചെലുത്തുകയും അതുവഴി അധികാര കേന്ദ്രങ്ങളിൽ പോലും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ആൾദൈവങ്ങളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന ആരോപങ്ങളും ശക്തമാണ്.
أحدث أقدم