‘വിജയേട്ടനെന്ന് വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ട്….’ നാവുപിഴയില്‍ ഖേദം പറഞ്ഞ് 24ലെ ശ്രീകണ്ഠന്‍ നായര്‍


വിഎസ് അച്യുതാനന്ദന്റെ വിലാപയാത്രയടക്കം ടെലിവിഷന്‍ ചാനലുകള്‍ ആവേശത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസമായി പേരിന് മാത്രമാണ് മറ്റ് വാര്‍ത്തകള്‍. ഈ ആവേശ റിപ്പോര്‍ട്ടിങ്ങിനിടയില്‍ 24 ന്യൂസിലെ ശ്രീകണ്ഠന്‍ നായര്‍ക്ക് വന്ന ഒരു നാക്കുപിഴയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വിഎസിന്റെ വിലാപയാത്ര എന്ന് പറയുന്നതിന് പകരം മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൗതിക ശരിരവും വഹിച്ചുള്ള വിലാപയാത്ര എന്നാണ് ശ്രീകണ്‍ഠന്‍നായര്‍ പറഞ്ഞത്.

ഈ ഒരു ഭാഗം മാത്രം വലിയ രീതിയില്‍ പ്രചരിപ്പിക്കുകയും വിമര്‍ശനം ഉയരുകയും ചെയ്തതോടെ ചാനലില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് മാപ്പ് പറഞ്ഞിരിക്കുകയാണ് ശ്രീകണഠന്‍നായര്‍. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം ഉണ്ടെന്നും വിശദീകരിക്കുന്നു.

“എനിക്കുണ്ടായ നാവുപിഴ പല സുഹൃത്തുക്കളും പ്രേക്ഷകരും ചൂണ്ടികാട്ടുന്നുണ്ട്. വ്യക്തിപരമായ അടുപ്പം മുഖ്യമന്ത്രിയുമായി കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാന്‍. വിജയേട്ടന്‍ എന്ന് വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ്. പലരും പറയുന്നത് ഒരുപാടുകാലം സീനിയോറിറ്റിയുള്ള ഒരാളില്‍ നിന്ന് ഇത് പ്രക്ഷിച്ചില്ല എന്നാണ്. ലൈവിനിടയില്‍ ഇത്തരം പിഴവുകള്‍ സംഭിക്കാം. അത് തിരുത്താന്‍ ഒരു മടിയുമില്ല. ആദ്യം മാപ്പ് പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്…. ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണം. ഇതിലും വലിയ പിഴവുകള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ട്. ഞാന്‍ ന്യായീകരിക്കാന്‍ നില്‍ക്കാത്തതു കൊണ്ടാണ്. വിജയേട്ടന്‍ എന്ന മുഖ്യമന്ത്രിയോടുള്ള ആദരവ് കൊണ്ട് മാപ്പ് പറയുന്നു. ചില ടെലിവിഷന്‍ ചാനലുകള്‍ തന്നെ എന്റെ തെറ്റ് പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ സാധാരണ മനുഷ്യനാണ്. അത് തിരുത്തും. സംഭവിച്ചത് നാവ് പിഴയാണ്. ജനങ്ങള്‍ അങ്ങനെ തന്നെ കാണണം” ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.

ഈ മാപ്പ് പറച്ചിലിന്റെ വീഡിയോ 24 ന്യൂസ് തന്നെ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.
أحدث أقدم