
ഇടുക്കി കരിമ്പനിൽ തെരുവ് നായ ആക്രമണം. കടയിലും റോഡിലുമായി നിന്നിരുന്ന നാല് പേർക്കാണ് കടിയേറ്റത്. കരിമ്പൻ സ്വദേശികളായ റുഖിയ (68), ലിൻ്റോ, തടിയമ്പാട് സ്വദേശി സൂരജ് (19), തോപ്രാംകുടി സ്വദേശി പ്രഭാകരൻ (76) എന്നിവർക്കാണ് കടിയേറ്റത്. ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്
തെരുവ് നായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചിരുന്നു. കൂടാതെ, തെരുവുനായ്ക്കളുടെ വാക്സിനേഷനായി ആഗസ്റ്റ് മാസത്തിൽ വിപുലമായ വാക്സിനേഷൻ യജ്ഞവും നടത്തും. ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്ഷൻ 8 (എ) പ്രകാരം ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ നായകളെ ദയാവധത്തിന് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.