ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് വെടിനിർത്തൽ കരാർ നിലവിൽ വന്നുവെങ്കിലും അതിർത്തി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷ സാധ്യത നിലനിൽക്കുകയാണെന്നാണ് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെയും വ്യോമസേനകൾ യുദ്ധാഭ്യാസം നടത്തുന്നത് എന്നാണ് സൂചന. നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ച മേഖലയിൽ മറ്റ് യാത്രാ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ അനുമതി ഉണ്ടായിരിക്കില്ല.
വ്യോമസേനയുടെ സൗത്ത് വെസ്റ്റേൺ എയർ കമാൻഡ് ആണ് യുദ്ധാഭ്യാസം നടത്തുന്നത്. രാജ്യാന്തര അതിർത്തിയിൽ ബാർമർ മുതൽ ജോധ്പുർ വരെയുള്ള മേഖലയിൽ നടക്കുന്ന സൈനിക അഭ്യാസ പ്രകടനത്തിൽ റഫാൽ, മിറാഷ് 2000, സുഖോയ്-30 യുദ്ധ വിമാനങ്ങളും ,വ്യോമ പ്രതിരോധ സംവിധാനങ്ങളും ഭാഗമാകും.
പാകിസ്താനിൽ മധ്യ, ദക്ഷിണ മേഖലകളിൽ ആണ് ഇന്നും നാളെയും പാക് വ്യോമ സേന യുദ്ധാഭ്യാസം നടത്തുന്നത്. മെയ് 7 മുതൽ 10 വരെ നീണ്ടു നിന്ന ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളിലെയും വ്യോമ, നാവിക സേനകൾ വ്യത്യസ്ത യുദ്ധ, സൈനിക അഭ്യാസങ്ങൾ നടത്തിയിരുന്നു.