റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസ്; മുഖ്യപ്രതി പൊലീസ് പിടിയില്‍


റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. കോഴിക്കോട് ബാലുശ്ശേരി തുരുത്യാട് സ്വദേശി കുഞ്ഞാലേരി തയ്യില്‍ ഷൈലേഷ്(58) ആണ് അറസ്റ്റിലായത്. റോട്ട് വീലറടക്കമുള്ള നായ്ക്കളുടെ കാവലിൽ കഴിഞ്ഞ ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. തട്ടിപ്പിനിരയായ പേരാമ്പ്ര സ്വദേശികളായ മൂന്ന് പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 2024 മെയ് മാസത്തിലാണ് ഇയാള്‍ റെയില്‍വേയില്‍ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഇവരില്‍ നിന്നും പണം തട്ടിയത്.

പരസ്യം നല്‍കി ആളുകളെ സ്വകാര്യ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുകയും പിന്നീട് ചെന്നൈ തൃച്ചിയില്‍ വെച്ച് വ്യാജ റിക്രൂട്ട്മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കുകയും ചെയ്യും. വ്യാജ ട്രെയിനിങ് നല്‍കി വിശ്വസിപ്പിച്ച ശേഷം ഇതുവെച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വന്‍ തോതില്‍ പണം വാങ്ങുന്നതാണ് ഇയാളുടെ രീതി. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു

പിന്നീട് പ്രതി നാട്ടിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ജംഷീദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. റോട്ട്‌വീലര്‍ ഉള്‍പ്പെടെ പത്തോളം കാവല്‍ നായകളെ ഇയാള്‍ വീട്ടില്‍ വളര്‍ത്തിയിരുന്നു. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനായാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സിഎം സുനില്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജോജോ, ബൈജു എന്നിവരുള്‍പ്പെട്ട സംഘമാണ് ഷൈലേഷിനെ പിടികൂടിയത്.

أحدث أقدم