ധർമസ്ഥലയിൽ നിന്ന് 39 കൊല്ലം മുമ്പ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരി നൽകിയ പരാതിയിലും പ്രത്യേക അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കും.
പുനരന്വേഷണം നടത്തി സഹോദരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം. കോളേജ് വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ പോയി കാണാതായ പത്മലതയുടെ ശരീര ഭാഗങ്ങൾ 56 ദിവസത്തിന് ശേഷം കണ്ടെത്തിയിരുന്നു. സിഐഡി വിഭാഗം അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനാകാതെ വന്നതോടെ ഫയൽ ക്ലോസ് ചെയ്തു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഈ ദുരൂഹമരണത്തിൽ പുനരന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം. പരാതി എസ് ഐ ടി സംഘം ഫയലിൽ സ്വീകരിച്ചു.
ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബെൽത്തങ്കടിയിലെ എസ് ഐ ടി ഓഫീസ് സന്ദർശിച്ച് വിശദാംശങ്ങൾ തേടി. ധർമസ്ഥല ക്ഷേത്രത്തിന് സമീപത്തെ ഗൊമ്മലബെട്ടയിലും സംഘം സന്ദർശനം നടത്തി. അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നിരിക്കെ കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ പതിമൂന്നാം നമ്പർ പോയിന്റിൽ ഇന്ന് പരിശോധന നടക്കും. ഡ്രോൺ റഡാർ ഉപയോഗിച്ചാകും പരിശോധന. മൃതദേഹാവശിഷ്ടങ്ങൾ എന്തെങ്കിലും കണ്ടെത്തിയാൽ വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.