
സര്‍ക്കാര്‍ ജീവനക്കാരുടെ വിവാഹമോചിതരായ പെണ്‍മക്കള്‍ക്കും ഇനി മുതല്‍ കുടുംബ പെന്‍ഷന് അർഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ വിവാഹമോചനം നേടിയവര്‍ക്കും, കോടതിയില്‍ വിവാഹമോചന നടപടികള്‍ ആരംഭിച്ചവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഒരു സര്‍ക്കാര്‍ ജീവനക്കാരനോ പെന്‍ഷന്‍കാരനോ മരിക്കുമ്പോള്‍, ആശ്രിതരായ പങ്കാളിയോ, മകനോ, മറ്റ് അര്‍ഹരായ മകളോ ഇല്ലാത്ത സാഹചര്യത്തിലോ, അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാനുള്ള യോഗ്യതകള്‍ (ഉദാഹരണത്തിന്, 25 വയസ്സ് പൂര്‍ത്തിയാവുകയോ സ്വന്തമായി വരുമാനം നേടുകയോ ചെയ്യുന്ന അവസ്ഥയില്‍) ഇല്ലാത്തപ്പോഴോ ആണ് ഈ നിയമം പ്രയോജനപ്പെടുന്നത്. ഈ സാഹചര്യങ്ങളില്‍, അവിവാഹിതയായ, വിധവയായ, അല്ലെങ്കില്‍ വിവാഹമോചിതയായ മകള്‍ക്ക് 25 വയസ്സിന് ശേഷവും ജീവിതകാലം മുഴുവന്‍ പെന്‍ഷന് അര്‍ഹതയുണ്ടാകും.
പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ:-
മകള്‍ മാതാപിതാക്കളെ ആശ്രയിച്ചായിരിക്കണം ജീവിക്കുന്നത്.
മകള്‍ വിധവയാണെങ്കില്‍, ഭര്‍ത്താവ് മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ മരിച്ചിരിക്കണം.
മകള്‍ വിവാഹമോചിതയാണെങ്കില്‍, വിവാഹമോചനം മാതാപിതാക്കളുടെ ജീവിതകാലത്ത് നടന്നിരിക്കണം. അല്ലെങ്കില്‍, വിവാഹമോചനത്തിനായുള്ള കോടതി നടപടികള്‍ അവരുടെ ജീവിതകാലത്ത് ആരംഭിച്ചിരിക്കണം.
മകള്‍ വീണ്ടും വിവാഹം കഴിക്കുകയോ സ്വന്തമായി വരുമാനം നേടാന്‍ തുടങ്ങുകയോ ചെയ്താല്‍ പെന്‍ഷന്‍ ലഭിക്കില്ല.
വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ മുന്‍പ് പലപ്പോഴും വ്യക്തത കുറവുണ്ടായിരുന്നു. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴാണ് സര്‍ക്കാര്‍ പുതിയ നിയമത്തെക്കുറിച്ച് വിശദീകരിച്ചത്. സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (പെന്‍ഷന്‍) ചട്ടങ്ങള്‍, 2021, ഒക്ടോബര്‍ 26, 2022-ലെ ഓഫീസ് മെമ്മോറാണ്ടം എന്നിവയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ നിയമം കേന്ദ്ര സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്ക് മാത്രമല്ല, റെയില്‍വേ, പ്രതിരോധ സേനാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരുപോലെ ബാധകമാണ്.