വോട്ടർപട്ടിക വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതി


വോട്ടർപട്ടിക വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതി. ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിൻ്റെ ഭാ​ഗമായി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പരാതി നല്‍കാമെന്നാം സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഹാജരാക്കി പരാതികള്‍ ഉന്നയിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക നിര്‍ദ്ദേശം ആധാര്‍ രേഖയായി പരിഗണിക്കാനാവില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്

മരിച്ചവരെ കണ്ടെത്തി ഒഴിവാക്കാന്‍ എന്ത് സംവിധാനമാണ് ഉപയോഗിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ചോദിച്ചു. ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് കാട്ടി ഒഴിവാക്കിയെന്ന ഹര്‍ജിക്കാരുടെ ആക്ഷേപം ഗൗരവതരമാണെന്നും കുടുംബാംഗം മരിച്ചെന്ന് ബന്ധുക്കളാണ് പറയേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെയാണ് മരിച്ചവരെ ഒഴിവാക്കിയതെന്ന മറുപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയ്ക്ക് നല്‍കിയത്.

മരിച്ചെന്ന് കാട്ടി ഒഴിവാക്കിയ 22 ലക്ഷം പേരുടെ പട്ടിക പുറത്തുവിടാത്തതെന്തുകൊണ്ടാണെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ഹര്‍ജിക്കാരുടെ ആക്ഷേപങ്ങള്‍ അവസാനിക്കുമല്ലോ എന്നും വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങള്‍ അറിയാന്‍ അവസരം നല്‍കണമെന്നാണ് മാനദണ്ഡമെന്നും കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് എന്തുകൊണ്ട് ഒഴിവാക്കി എന്നറിയാന്‍ മൗലികാവകാശമുണ്ടെന്നും സുതാര്യത വോട്ടര്‍മാരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായകരമാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്തുകൊണ്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് കാരണം സഹിതം വ്യക്തത വരുത്തുന്നില്ല എന്ന ചോദ്യവും സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. ഒഴിവാക്കപ്പെട്ടവര്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാകുമല്ലോ എന്നും കോടതി പറഞ്ഞു.

أحدث أقدم