സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടു മാത്രമല്ല, രണ്ട് തിരിച്ചറിയൽ കാർഡും; ക്രിമിനൽ കുറ്റമെന്ന് അനിൽ അക്കര






തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകള്‍ വീതവും ഉണ്ടെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. ഒരാൾക്ക് ഒരു വോട്ടർ ഐഡി കാർഡ് മാത്രമ കൈവശം വയ്ക്കാൻ പറ്റൂ എന്നിരിക്കെയാണ് ഈ ഗുരുതര കുറ്റം ഇവർ ചെയ്തിരിക്കുന്നത്. ഇതോടെ സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നതായി അനിൽ അക്കര ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കി.

കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത്WLS 0136077 എന്ന ഐഡി കാർഡ് നമ്പരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാർഡ് നമ്പരിലും. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂർ മണ്ഡലത്തിലെ പട്ടികയിൽ സുഭാഷിന്റെ വോട്ട് ചേർത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാർഡ് നമ്പരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാർഡ് നമ്പരിലുമാണ്.

തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ ഇരുവർക്കും നിലവിൽ കൊല്ലം കോർപറേഷനിലും തിരുവനന്തപുരം കോർപറേഷനിലും വോട്ട് ഉണ്ട്. തൃശൂരിൽ ഇവർ ഒരു തരത്തിലും സ്ഥിരതാമസക്കാരല്ല എന്ന് തെളിയിക്കുന്നതാണ് ഈ വിവരങ്ങൾ. മാത്രമല്ല ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തിയ ഇരുവരും ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നത്. നിയമപരമായി ഒരാൾക്ക് ഒരു ഐഡി കാർഡ് മാത്രമാണ് കൈവശം വയ്ക്കാൻ കഴിയുന്നത്. രണ്ടാമത്തെ കാർഡ് ലഭിച്ചാൽ ഉടൻ തന്നെ ഒരു കാർഡ് സമർപ്പിച്ച് റദ്ദാക്കണം. ഇരട്ട കാർഡുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ മാത്രമല്ല, ബിജെപിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഇരട്ട ഐഡി കാർഡ് നിർമിച്ച് ആയിരക്കണക്കിന് വോട്ടർമാരെയാണ് ഇവർ തൃശൂരിലെ പട്ടികയിൽ തിരുകി കയറ്റിയിരിക്കുന്നത് എന്നും അനിൽ അക്കര ആരോപിച്ചു.
Previous Post Next Post