സംഘപരിവാര്‍ സംഘടനയായ ബജ്രഗ്ദൾ വീണ്ടും മലയാളി കത്തോലിക്കാ വൈദികരെയും കന്യാസ്ത്രീകളേയും ആക്രമിച്ചു. ബുധനാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെ ഒഡീഷ ജലേശ്വര്‍ (Jaleswar) ജില്ലയിലെ ഗംഗാധര്‍ (Gangadhar) ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണം ഉണ്ടായത്. ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ വി.ജോജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരാണ് ഇരുവരും
മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും എത്തിയത്. ആരാധന നടക്കുമ്പോൾ 70 ഓളം ബജ്രഗ്ദൾ പ്രവര്‍ത്തകര്‍ പള്ളിക്കുള്ളിലേക്ക് ഇരച്ചു കയറി. വൈദികരെയും സഹായിയെയും മര്‍ദിച്ചു. മൊബൈല്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തുവെന്ന് ഒപ്പമുണ്ടായിരുന്ന വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ എല്‍സി മാധ്യമങ്ങളോട് പറഞ്ഞു
‘ബിജെഡിയല്ല ഒഡീഷ ഭരിക്കുന്നത്, ബിജെപിയാണ് ഭരിക്കുന്നതെന്ന് ഓര്‍ക്കുക. ക്രിസ്ത്യാനികളെ ഇവിടെ വേണ്ട, നിങ്ങളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല’ ഇങ്ങനെ അക്രമികള്‍ വിളിച്ചു പറഞ്ഞതായി സിസ്റ്റര്‍ എല്‍സി പറഞ്ഞു. പ്രദേശവാസികളായ സ്ത്രീകളടക്കം കാലുപിടിച്ച് പറഞ്ഞിട്ടും വൈദികരെ മര്‍ദ്ദിക്കുന്നതില്‍ നിന്ന് അക്രമികൾ പിന്‍മാറിയില്ല. മര്‍ദന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ ചിത്രീകരിച്ചുവെന്നും സിസ്റ്റര്‍ പറഞ്ഞു.
സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. ഫാദര്‍ ലിജോ ദീര്‍ഘനാളായി ഒഡീഷയില്‍ ജോലി ചെയ്യുന്ന വൈദികനാണ്. ക്രിസ്ത്യാനികള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രാദേശിക മാധ്യമങ്ങള്‍ മുന്നിലാണെന്നും ആരോപണമുണ്ട്.