ദില്ലി: ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന കുപ്പിവെള്ളമായ 'റെയില്‍ നീർ'ന്റെ വില കുറച്ച് റെയില്‍വേ മന്ത്രാലയം.
അടുത്തിടെ നിലവില്‍വന്ന ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാർക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സെപ്റ്റംബർ 22 മുതല്‍ പുതിയ വില നിലവില്‍ വരും. ഇതനുസരിച്ച് ഒരു ലിറ്റർ റെയില്‍ നീർ കുപ്പിവെള്ളത്തിന് 15 രൂപയില്‍ നിന്ന് 14 രൂപയായും, അര ലിറ്റർ കുപ്പിവെള്ളത്തിന് 10 രൂപയില്‍ നിന്ന് 9 രൂപയായും കുറയും. റെയില്‍വേ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ സർക്കുലറിലൂടെയും എക്സ് (മുമ്ബ് ട്വിറ്റർ) പോസ്റ്റിലൂടെയുമാണ് ഈ തീരുമാനം അറിയിച്ചത്.
ഈ മാറ്റം റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലും വില്‍ക്കുന്ന മറ്റ് ബ്രാൻഡുകളിലെ കുപ്പിവെള്ളത്തിനും ബാധകമാണ്. ഈയടുത്ത് നടന്ന ജി.എസ്.ടി. പരിഷ്കരണത്തിന്റെ ഭാഗമായി 12% , 28% നിരക്കുകള്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ലയിപ്പിച്ച് യുക്തിസഹമാക്കിയിരുന്നു. സെപ്റ്റംബർ 3-ന് നടന്ന 56-ാമത് ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
പുതിയ നിരക്കിന്റെ പൂർണ്ണമായ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളിലേക്ക് കൈമാറണമെന്ന് സർക്കാർ വ്യവസായങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആഭ്യന്തര ഉത്പന്നങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കാനും ഇന്ത്യൻ സമ്ബദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.