ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ നൽകുന്നത് വമ്പൻ ആനുകൂല്യങ്ങൾ; വാഗ്ദാനവുമായി തേജസ്വി യാദവ്


പട്ന: ബിഹാറിൽ ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ വമ്പൻ ആനുകൂല്യങ്ങൾ നൽകുമെന്ന വാഗ്ദാനവുമായി തേജസ്വി യാദവ്. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിച്ചിരിക്കെയാണ് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ് പഞ്ചായത്ത് അംഗങ്ങൾക്കും സ്വയംതൊഴിലുകാർക്കും വമ്പൻ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ‌ക്ക് ആനുകൂല്യങ്ങൾ ഇരട്ടിയാക്കുമെന്നും പ്രഖ്യാപനം നടത്തി.

പഞ്ചായത്തുകൾ, ഗ്രാമ കോടതികൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ പെൻഷൻ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അവർക്ക് പെൻഷൻ ലഭ്യമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. പൊതുവിതരണ ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്നവരുടെ ആനുകൂല്യവും വർധിപ്പിക്കും- തേജസ്വി യാദവ് പ്രഖ്യാപിച്ചു.

മൺപാത്ര നിർമാണം, കൊല്ലപ്പണി, മരപ്പണി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ ഉപജീവനമാർഗങ്ങൾ വിപുലീകരിക്കാനായി അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ബിഹാർ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും ആർജെഡി നേതാവ് വ്യക്തമാക്കി.

മഹാസഖ്യത്തിൽ ഭിന്നതയുണ്ടെന്ന എൻഡിഎയുടെ ആരോപണത്തെയും തേജസ്വി തള്ളി. മുകേഷ് സഹാനിയും ഞാനും ഒരുമിച്ച് പ്രചാരണം നടത്തുന്നുണ്ട്. കൂടാതെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വരും. സഖ്യത്തിന്റെ പ്രകടനപത്രിക ചർച്ച ചെയ്യാൻ യോഗം നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

أحدث أقدم