
ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ മോഹൻലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹൻലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾക്കുളള ആദരവാണ് ഫാൽക്കെ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനമാണ്. ഫാൽക്കെ അവാർഡിലൂടെ ഇന്ത്യൻ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപനായി മോഹൻലാൽ മാറി. മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാലിനെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി സംസ്ഥാന സർക്കാരിൻറെ പുരസ്കാരവും കൈമാറി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിലാണ് മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാരിൻറെ ചടങ്ങ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ ഇക്കഴിഞ്ഞ മാസം 23ന് ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങുകയുണ്ടായി. ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. മലയാള സിനിമയെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തിയ അടൂർ ഗോപാലകൃഷ്ണന് ഈ അംഗീകാരം ലഭിച്ചത് 2004 ലാണ്. ഇരുപത് വർഷത്തിനുശേഷമാണ് ഈ അംഗീകാരം മലയാളത്തെ തേടിയെത്തുന്നത്. സത്യജിത് റായ്, രാജ് കപൂർ, ദിലീപ് കുമാർ, ദേവാനന്ദ്, ലതാ മങ്കേഷ്കർ, മൃണാൾസെൻ, ശ്യാം ബെനഗൽ, അമിതാഭ് ബച്ചൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകൾക്കൊപ്പം അമൂല്യമായ ആ സിംഹാസനം കരസ്ഥമാക്കിയിരിക്കുകയാണ് മലയാളത്തിൻ്റെ ഈ ഇതിഹാസതാരം.
ദാദാസാഹേബ് ഫാൽക്കെയെക്കുറിച്ച് ഓർമ്മിക്കുമ്പോൾ വിസ്മരിച്ചു കൂടാത്ത ഒരു മലയാളിയുണ്ട്. രാജാരവിവർമ്മയാണത്. കിളിമാനൂരിൽ നിന്നുപോയ രാജാരവിവർമ്മ ലോണാവാലയിൽ സ്ഥാപിച്ച സ്വന്തം പ്രസ്സ് വിറ്റുനൽകിയ പണം കൊണ്ടാണ്, അദ്ദേഹത്തിൻറെ സഹായിയായിരുന്ന ഫാൽക്കെ തൻറെ ആദ്യ ചിത്രമെടുക്കുന്നത്. രാജാരവിവർമ്മ ഇന്ത്യൻ ചിത്രകലയുടെ ആചാര്യനായി. ഫാൽക്കെ ഇന്ത്യൻ ചലച്ചിത്ര കലയുടെ ആചാര്യനായി. ഫാൽക്കെയുടെ അനുഗ്രഹം ഏറ്റുവാങ്ങുന്ന മോഹൻലാൽ ഇന്ത്യൻ ചലച്ചിത്രാഭിനയ കലയുടെ സമുന്നത പീഠത്തിന് അധിപനുമായി!