കണ്ണൂരിൽ എൽഡിഎഫിന് മുന്നേറ്റം; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 14 സിപിഎം സ്ഥാനാർത്ഥികൾ


സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിൽ 14 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 14 പേരും സിപിഎമ്മിന്റെ സ്ഥാനാർത്ഥികളാണ്. ആന്തൂർ മുനിസിപ്പാലിറ്റിയിൽ അഞ്ചിടത്താണ് സിപിഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ 6 സിപിഎം സ്ഥാനാർത്ഥികളും മലപ്പട്ടം ഗ്രാമ പഞ്ചായത്തിൽ മൂന്ന് എൽഡിഎഫ് സ്ഥാനാർത്ഥികളും എതിരാളികളില്ലാതെ വിജയിച്ചു.

തർക്കത്തെ തുടർന്ന് ഇന്നേക്ക് മാറ്റിവെച്ച് അഞ്ച് പത്രികകളാണ് ആന്തൂർ നഗരസഭയിൽവെച്ച് ഇന്ന് പുനഃപരിശോധിച്ചത്. ഇതിൽ രണ്ട് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികകൾ അംഗീകരിച്ചപ്പോൾ രണ്ട് രണ്ട് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളി. ഒരു സ്ഥാനാർത്ഥി നേരിട്ടെത്തി പത്രിക പിൻവലിച്ചു. ഇതോടെ, ആന്തൂർ നഗരസഭയിൽ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചു.

ആന്തൂർ മുനിസിപ്പാലിറ്റിയിലെ തളിയിൽ, കോടല്ലൂർ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിർദ്ദേശകർ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക അസാധുവായത്. തർക്കമുന്നയിച്ച തളിവയലിൽ, കോൾമൊട്ട ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക അംഗീകരിച്ചു. സിപിഎമ്മുകാർ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് ആരോപിച്ച ഇരുപത്തിയാറാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിക്കുകയും ചെയ്തു. 29 ഡിവിഷനുകളിൽ ആകെ അഞ്ചിടത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ധർമ്മശാല ടൗണിൽ എൽഡിഎഫ് ആഹ്ളാദപ്രകടനം നടത്തി.


أحدث أقدم