തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലെ വിശദാംശങ്ങൾ പുറത്ത്. പരാതിക്കാരിയുടെ ആരോപണം വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്നതാണ് പ്രധാന വാദം. കേസിന് സിപിഎം-ബിജെപി ബന്ധമുണ്ടെന്നും പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യയാണെന്നും ഹർജിയിൽ പരാമർശിക്കുന്നു.
ഫെയ്സ് ബുക്ക് വഴിയാണ് പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചത്. ഗാർഹിക പീഡനത്തിനിരയായ യുവതിയോടുള്ള സഹതാപം സൗഹൃദമായി വളർന്നു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. അതിനാൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ല.
താന്‍ കാരണം ഗര്‍ഭിണിയായെന്ന് പറയുന്നത് തെറ്റാണ്. താന്‍ ഗര്‍ഭിണിയാക്കിയിട്ടില്ല. ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി സ്വയം മരുന്ന് കഴിച്ചതാണ്. അതിനാല്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കുറ്റവും നിലനില്‍ക്കില്ലെന്നാണ് ജാമ്യഹര്‍ജിയില്‍ രാഹുലിന്‍റെ വാദം. താനുമായുള്ള എല്ലാ ചാറ്റും റെക്കോഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഹുൽ ജാമ്യ ഹര്‍ജിയിൽ പറയുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. വ്യാഴാഴ്ചയാണ് അതിജീവിത നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്