'സസ്‌പെന്‍ഷന്‍ രാത്രിയുടെ മറവില്‍, ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു; ഡിസിസി പ്രസിഡന്റ് പക്വത കാണിച്ചില്ല'; തുറന്നടിച്ച് ലാലി ജെയിംസ്




തൃശൂര്‍: പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്താലും ഇല്ലെങ്കില്‍ താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വ്യക്തിയായി മരിക്കുംവരെ തുടരുമെന്ന് തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ്. മറ്റു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരോടൊപ്പം പ്രവര്‍ത്തിക്കും. എന്നാല്‍ അഴിമതി കണ്ടാല്‍ ശക്തമായി പ്രതികരിക്കുമെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ സസ്‌പെന്‍ഡ് ചെയ്തത് മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നത് വിഷമകരമായ കാര്യമാണ്. ഡിസിസി പ്രസിഡന്റ് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു വെന്നും അവര്‍ പറഞ്ഞു.

'എന്നെ തിരിച്ചെടുത്താലും ഇല്ലെങ്കിലും ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വ്യക്തിയായി മരിക്കുംവരെ ഈ പാര്‍ട്ടിയില്‍ തന്നെ തുടരും. മറ്റു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരോടൊപ്പം പ്രവര്‍ത്തിക്കും. എന്നാല്‍ അഴിമതി കണ്ടാല്‍ ശക്തമായി പ്രതികരിക്കും. ഞാന്‍ ആഗ്രഹിക്കുന്നത് അഴിമതിരഹിത ഭരണമാണ്. അതില്‍ ചില അജണ്ടകളും മറ്റും വരുമ്പോള്‍ കൂടെ നില്‍ക്കാന്‍ ചിലപ്പോള്‍ മൗനമായിട്ട് നില്‍ക്കേണ്ടി വരും. അവിടെ മൗനമായി നില്‍ക്കില്ല. ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് മാറില്ല. വിശ്വാസമുള്ളവരാണ് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞത്. പാര്‍ട്ടിക്ക് കൂടുതല്‍ ഡാമേജ് ഉണ്ടാക്കുന്ന കാര്യങ്ങളിലേക്ക് ഞാന്‍ പോകില്ല. ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടിയുറച്ച വ്യക്തിയാണ്. എന്നെ സസ്‌പെന്‍ഡ് ചെയ്തത് മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നത് വിഷമകരമായ കാര്യമാണ്. ഡിസിസി പ്രസിഡന്റ് കുറച്ചുകൂടി പക്വത കാണിക്കണമായി രുന്നു.'- ലാലി ജെയിംസ് തുറന്നടിച്ചു.

'അവര്‍ പക്വതയോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല. അവര്‍ എന്നെ വിളിച്ചു. ഇങ്ങനെയൊക്കെ പറഞ്ഞല്ലോ. ലാലി ഒന്ന് ഡിസിസി ഓഫീസ് വരെ ഒന്നുവന്നെ. എന്താണ് ഇതിന്റെ കാരണം? എന്നു ചോദിക്കാനുള്ള മനസോ മനഃസാക്ഷിയോ ഇല്ലെങ്കില്‍ അവരുടെ മനസ് എന്താണ് എന്ന് നിങ്ങള്‍ തന്നെ ആലോചിച്ചോ. രാത്രിയുടെ മറവിലാണോ സസ്‌പെന്‍ഡ് ചെയ്യുക. ആദ്യം കാരണംകാണിക്കല്‍ നോട്ടീസ് തരും. തുടര്‍ന്ന് ശരിയോ തെറ്റോ എന്ന് നോക്കിയല്ലേ സസ്‌പെന്‍ഡ് ചെയ്യുക. അതല്ലേ മര്യാദ. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഡിസിസി പ്രസിഡന്റ് ആണ്. അഴിമതിയില്‍ ആരെല്ലാം ഭാഗഭാക്കായോ അവരെല്ലാം ചേര്‍ന്നായിരിക്കാം എന്നെ സസ്‌പെന്‍ഡ് ചെയ്തത്. എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വമായി ചിലര്‍ ശ്രമിച്ചതായി ഞാന്‍ സംശയിക്കുന്നു. എന്നോട് കാണിച്ചത് അനീതിയാണ്'- ലാലി ജെയിംസ് പറഞ്ഞു.
أحدث أقدم