കോട്ടയം: പൂവത്തുമ്മൂട്ടിൽ അധ്യാപികയായ ഭാര്യയെ സ്‌കൂളിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. പൂവത്തുമ്മൂട്ടിലെ ഗവ.എൽ.പി സ്‌കൂളിലെ അധ്യാപികയായ മോസ്‌കോ സ്വദേശിയായ ഡോണിയയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ ഭർത്താവ് കൊച്ചുമോൻ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. മോസ്‌കോ സ്വദേശികളായ ഡോണിയയും, കൊച്ചുമോനും തമ്മിൽ നേരത്തെ തന്നെ കുടുംബ പ്രശ്‌നങ്ങൾ പതിവായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് അതിരൂക്ഷമായതോടെ ഡോണിയ നൽകിയ പരാതിയിൽ മണർകാട് പൊലീസ് കൊച്ചുമോന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീടും, പരപുരുഷ ബന്ധം ആരോപിച്ച് കൊച്ചുമോൻ മർദ്ദനം തുടർന്നതോടെ ഡോണിയ നിലവിൽ ഏറ്റുമാനൂരിലെ വർക്കിംങ് വിമൺസ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് കൊച്ചുമോൻ സ്‌കൂളിൽ എത്തിയത്. തുടർന്ന്, ക്ലാസ് എടുക്കുകയായിരുന്ന ഡോണിയയെ ഓഫിസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തി. തുടർന്നുണ്ടായ വാക്ക് തർക്ക്ത്തിനിടെ കൊച്ചുമോൻ കയ്യിൽ കരുതിയ കത്തി എടുത്ത് ഇവരുടെ കഴുത്തിയേക്ക്് വരയുകയായിരുന്നു. മുറിവേറ്റ ഇവരെ ഉടൻ തന്നെ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഡോണിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.