പൗരത്വം ലഭിക്കാത്തവരെ എങ്ങനെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും: സുപ്രീംകോടതി





ന്യൂഡല്‍ഹി: പൗരത്വം ലഭിക്കാത്തവരെ എങ്ങനെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സുപ്രീംകോടതി. ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. സന്നദ്ധസംഘടനയായ ആത്മദീപ് നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്.

സിഎഎ പ്രകാരം നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക കരുണ നന്ദി ചൂണ്ടിക്കാട്ടി. അപേക്ഷകളില്‍ തീരുമാനമാകുമ്പോ ഴേക്കും എസ്ഐആര്‍ അവരെ പുറത്താക്കുമെന്നും പറഞ്ഞു. എന്നാല്‍, ഇതുവരെ പൗരത്വം ലഭിക്കാത്തവരെ എങ്ങനെ ഉള്‍പ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. സിഎഎ പ്രകാരം അവര്‍ക്ക് പൗരത്വം ലഭിച്ചേക്കാം. പക്ഷേ, അതിന് ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അതിന് മുന്‍പായി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനാവില്ല. അതിനാല്‍ ആദ്യം പൗരത്വം നേടുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി സമയക്രമം നിശ്ചയിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സന്നദ്ധ സംഘടനയാണ് ഹര്‍ജി നല്‍കിയതെന്നും അപേക്ഷകരാരും കോടതിയെ സമീപിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതുവരെ ലഭിച്ച അപേക്ഷകള്‍ ഫെബ്രുവരിക്കു മുമ്പ് തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.   സിഎഎ അപേക്ഷകളില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും തങ്ങള്‍ക്കതില്‍ പങ്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി. തുടര്‍ന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു. വിഷയം അടുത്തയാഴ്ച പരിഗണിക്കും.
أحدث أقدم